‘എനിക്ക് മൂന്ന് പെണ്‍കുട്ടികളാണ്; സ്ത്രീ വിരുദ്ധനാക്കിയത് വേദനിപ്പിച്ചു; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സംവിധാകൻ രഞ്ജിത്തിനെ സംരക്ഷിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. താന്‍ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ വളച്ചൊടിച്ചത്. ‘ഇടതുപക്ഷരാഷ്ട്രീയവും മനസും സ്ത്രീ പക്ഷത്തുനില്‍ക്കുമ്പോള്‍ അതിനെ സംരക്ഷിക്കുന്ന സര്‍ക്കാരിനെ നിങ്ങള്‍ താറടിച്ച് കാണിക്കുകയാണ്. മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയക്കുന്നു’ – സജി ചെറിയാന്‍ പറഞ്ഞു.

‘രഞ്ജിത്ത് വിളിച്ച് രാജി സന്നദ്ധത അറിയിച്ചു. അങ്ങോട്ട് പറയുന്നതിന്റെ മുന്‍പേ ഇങ്ങോട്ടു പറയുകയായിരുന്നു. താന്‍ രജിവയ്ക്കാന്‍ തയ്യാറാണ്’ – സജി ചെറിയാന്‍ പറഞ്ഞു. ഇന്ന് മാധ്യമങ്ങളെ കാണുന്നില്ലെന്ന് വിചാരിച്ചതാണ്. ഇന്നലെ ചില മാധ്യമങ്ങള്‍ താന്‍ പറയാത്ത കാര്യങ്ങളാണ് വളച്ചൊടിച്ചത്. ‘ഒരു പരാതി അതിന്‍മേല്‍ ലഭിച്ചാല്‍ അത് പരിശോധിക്കും. അതിനുശേഷം ശക്തമായ നടപടി പരിശോധിക്കും’ – എന്നാണ് പറഞ്ഞത്. താന്‍ സംസാരിച്ച് പുറത്തോട്ട് ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഒരുമാധ്യമം എഴുതിക്കാണിച്ചത് രഞ്ജിത്തിനെ സംരക്ഷിക്കാന്‍ സാംസ്‌കാരിക മന്ത്രി എന്നാണ്. അത് എന്നെ പ്രയാസപ്പെടുത്തി. അതിന്റെ ചുവട് പിടിച്ച് സ്ത്രീവിരുദ്ധനാണെന്നാണ് മാധ്യമങ്ങള്‍ വിശദീകരിച്ചതെന്ന് സജി ചെറിയാന്‍ പറഞ്ഞു.