അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന പരാതി, ഹൈക്കോടതിയിൽ ഹർജി നൽകി ശ്വേത മേനോൻ

കൊച്ചി: എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ചലച്ചിത്രതാരം ശ്വേതാ മേനോൻ. അമ്മ സംഘടനയിലെ തിരഞ്ഞെടുപ്പ് നടക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേ ഉയർന്ന പരാതിയും കേസും ഗൂഢലക്ഷ്യത്തോടെയാണെന്നാണ് ശ്വേതയുടെ വാദം. എഫ്‌ഐആറിലെ ബാലിശമായ വിശദാംശങ്ങൾ ചൂണ്ടികാട്ടിയും കേസ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയംശ്വേതാ മേനോന് പിന്തുണയുമായി സഹമത്സരാർത്ഥികളായ ദേവനും രവീന്ദ്രനും രംഗത്തെത്തി.

അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഐ ടി നിയമത്തിലെ 67 (a) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്നും എഫ്‌ ഐ ആറിൽ പറയുന്നു. പൊതു പ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയാണ് പരാതിക്കാരൻ.