വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാന്റെ പിതാവ് നാട്ടിലെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം നാട്ടിലെത്തി. സാമൂഹ്യപ്രവർത്തകരുടെ ഇടപെടലിന് പിന്നാലെയാണ് പിതാവിന് നാട്ടിലേക്കെത്താനുള്ള വഴിയൊരുങ്ങിയത്.

കൊലപാതക പരമ്പരയിൽ പ്രതി അഫാന്റേയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മാതാവ് ഷെമിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെങ്കിൽ ഇന്ന് മൊഴി രേഖപ്പെടുത്തിയേക്കും.

പിതൃമാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് നിലവിൽ അഫാനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മറ്റ് കൊലപാതകങ്ങളിൽ കൂടി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തും. അഫാന്റെ മാതാവ് ഷെമിയുടെ മൊഴിയെടുക്കാൻ പൊലീസ് ഇന്നലെ ശ്രമിച്ചെങ്കിലും സംസാരിക്കാൻ ബുദ്ധിമുട്ടായതിനാൽ നടന്നില്ല.