സംവിധായകൻ അടൂർ ഗോപാലകൃഷ്ണനേയും യേശുദാസിനേയും അധിക്ഷേപിച്ചതിൽ വിശദീകരണവുമായി നടൻ വിനായകൻ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് വിനായകൻ തന്റെ അധിക്ഷേപ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത കുറിപ്പിൽ അടൂരിന്റെയും യേശുദാസിന്റെയും പേര് എടുത്തുപറഞ്ഞുകൊണ്ടായിരുന്നു വിനായകന്റെ അധിക്ഷേപം.

വിനായകൻ വ്യാഴാഴ്ച പോസ്റ്റ് ചെയ്ത കുറിപ്പിലും യേശുദാസിന്റെയും അടൂരിന്റെയും പേരും ചിത്രങ്ങളും ഉണ്ട്. ശരീരത്തിൽ ഒന്നുംതന്നെ അസഭ്യമായി ഇല്ലെന്ന് വിനായകൻ പറഞ്ഞു. ചാലയിലെ തൊഴിലാളികൾ തിയേറ്ററിലെ വാതിൽ പൊളിച്ച് സെക്സ് കാണാൻ ചലച്ചിത്ര മേളയിൽ കയറിയെന്നും അതിനെ പ്രതിരോധിക്കാനാണ് ടിക്കറ്റ് ഏർപ്പെടുത്തിയതെന്നും അടൂർ പറഞ്ഞത് അസഭ്യമല്ലേയെന്നും വിനായകൻ ചോദിച്ചു.


ദളിതർക്കും സ്ത്രീകൾക്കും സിനിമ എടുക്കാൻ ഒന്നര കോടി രൂപ കൊടുത്താൽ അതിൽ നിന്നു കട്ടെടുക്കും എന്ന് അടൂർ പറഞ്ഞാൽ അസഭ്യമല്ലേ? സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചുപറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യും. വിനായകൻ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെ.























