ഷട്ട് യുവർ ബ്ലഡി മൗത്ത് ആരിഫ് മുഹമ്മദ് ഖാൻ എന്ന് പറയാത്തത് ഗവർണറെന്ന പദവിയോടുള്ള ബഹുമാനം കൊണ്ട്; മന്ത്രി പി.എ മുഹമ്മദ് റിയാസ്

പത്തനംതിട്ട: ഷട്ട് യുവർ ബ്ലഡി മൗത്ത് ആരിഫ് മുഹമ്മദ് ഖാൻ എന്ന് പറയാൻ അറിയാഞ്ഞിട്ടല്ലെന്നും, ഗവർണറെന്ന പദവിയോടുള്ള ബഹുമാനം കൊണ്ടാണ് അങ്ങനെ പറയാത്തതെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നവകേരള സദസിന്റെ ഭാഗമായി കോന്നിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്ന ബിജെപി അധികാരം ലഭിക്കാത്ത സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണര്‍ പദവിയുള്‍പ്പെടെയുള്ള സ്ഥാനങ്ങളെ രാഷ്ട്രീയ ഉപകരണമാക്കുകയാണ്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ഗവര്‍ണര്‍മാരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ടെന്നും അത് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മാത്രം കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂരിന്റെ ബ്ലഡി ഹിസ്റ്ററി തനിക്കറിയാമെന്നു പറയുന്ന ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂരിന്റെ ശരിക്കുള്ള ചരിത്രം പഠിച്ചിട്ടില്ല. കോളനി വിരുദ്ധ പോരാട്ടത്തില്‍ നിരവധിപേര്‍ രക്ഷസാക്ഷികളായ മണ്ണാണ് കണ്ണൂര്‍. എന്താണ് ആരിഫ് മുഹമ്മദ് ഖാന് കണ്ണൂരിനോടും കേരളത്തോടും ഇത്ര വിദ്വേഷം?കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയെ ആര്‍എസ്എസ് തെരഞ്ഞെടുപ്പോള്‍ അതിനെ ചെറുത്തതാണ് കണ്ണൂരിന്റെ ചരിത്രമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ മനസ്സിലാക്കണം. അന്ന് വർഗീയകലാപത്തിന് കോപ്പുകൂട്ടിയവരെ തടുത്ത, ജനങ്ങൾക്ക് കാവൽ നിന്ന പാരമ്പര്യമാണ് കണ്ണൂരിന്റേതെന്നും അതിനു നേതൃത്വം കൊടുത്തയാളാണ് പിണറായി വിജയനെന്നും ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചറിയണം.

കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിച്ചും യോജിപ്പിച്ചും നിറുത്തി മുന്നോട്ടുപോകാനാണ് കേരളസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അത് വര്‍ഗീയ പാര്‍ട്ടിയായ ബിജെപിക്ക് ഇഷ്ടപ്പെടില്ല. അതിന്‍റെ ഭാഗമായി കേരളത്തോട് സാമ്പത്തിക ഉപരോധ സമാനമായ നിലപാട് സ്വീകരിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.