കോഴിക്കോട് : കൊയിലാണ്ടി മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ആനകളിടഞ്ഞു. മൂന്ന് പേർ മരിച്ചു. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജൻ എന്നിവരാണ് മരിച്ചത്. 7 പേരുടെ നില ഗുരുതരമാണ്. 22 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആന ഇടയുന്നതിന് മുമ്പ് പടക്കം പൊട്ടിയിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.

ബാലുശ്ശേരി ധനഞ്ജയൻ എന്ന ആന ആണിടഞ്ഞത്. ഗുരുവായൂർ ദേവസ്വത്തിന്റെ ഗോകുൽ എന്ന ആനയെ ആണ് കുത്തിയത്. ഇടഞ്ഞ ആനകൾ ഓടിക്കയറിയത് തൊട്ടടുത്തുള്ള കെട്ടിടത്തിനുള്ളിലേക്കായിരുന്നു. കെട്ടിടം തകർന്ന് വീണാണ് 3 പേർ മരിച്ചത്. ആയിരത്തിൽ അധികം ആളുകൾ ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു.


പടക്കം പൊട്ടിച്ചതിന് തൊട്ടുപിന്നാലെയാണ് ആന വിരണ്ടത്. ഇടഞ്ഞ ആന തൊട്ടുമുന്നിലുണ്ടായിരുന്ന ആനയെ കുത്തി. തുടർന്ന് രണ്ട് ആനകളും വിരണ്ടോടുകയായിരുന്നു. ആന വിരണ്ടോടിയപ്പോൾ അടുത്തുണ്ടായിരുന്ന ആളുകളും ചിതറിയോടി. തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾക്ക് പരുക്കേറ്റിരിക്കുന്നത്. മുക്കാൽ മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനകളെ തളച്ചത്.























