കണ്ണൂർ : കൊല്ലം ഓയൂരിൽ നിന്ന് കൂടിയേ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പോലീസിനെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.
തട്ടിക്കൊണ്ടുപോയവർ മനസ്താപം തോന്നി ഉപേക്ഷിച്ചത് കൊണ്ടാണ് കൊല്ലത്തെ ആറുവയസുകാരിയെ തിരിച്ചുകിട്ടിയതെന്ന് കെ സുധാകരൻ പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തി.

‘മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസുകാരെ അടിച്ച് പരിക്കേൽപ്പിച്ച് രക്ഷാപ്രവർത്തനമെന്ന് പറയുന്നത് പിണറായിയുടെ പുതിയ കണ്ടുപിടുത്തമാണ്. രക്ഷാപ്രവർത്തനമെന്ന് പറയുന്ന പിണറായിയുടെ തല കൊണ്ട് പോയി ചെക്കപ്പ് ചെയ്യണം. ഏതെങ്കിലും മനുഷ്യർ ഇത് ചെയ്യുമോ ജനസദസല്ല, ഗുണ്ടാ സദസാണ് നടക്കുന്നത്. രണ്ട് സ്റ്റെപ്പ് കയറാൻ ബസിൽ ലിഫ്റ്റ് വച്ച പിണറായിയുടെ കാലിന് വാതമുണ്ടോ. ഇതിൽ ജനത്തിന് ഉപകാരപ്രദമായ ഒന്നുമില്ല’. സിപിഎമ്മിന് പോലും ഇതറിയാമെന്നും സുധാകരൻ പരിഹസിച്ചു. രാഹുൽ വയനാട്ടിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു, വേണുഗോപാലും മത്സരിക്കണം


ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അതിൽ അത്ഭുതപ്പെടേണ്ടതായി ഒന്നുമില്ലെന്നും സുധാകരൻ വിശദീകരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ല. ഇക്കാര്യം നേരത്തെ പറഞ്ഞതാണ്. കെ സി വേണുഗോപാൽ മത്സരിക്കണമെന്നാണ് ആഗ്രഹം. ഹൈക്കമാൻഡ് തീരുമാനം പോലെയിരിക്കുമിതെന്നും സുധാകരൻ വിശദീകരിച്ചു.























