തനിക്ക് എതിരായ രണ്ട് പരാതികളും വ്യാജം എന്ന് ജയസൂര്യ. പരാതിക്കാരിയുമായി ഒരു സൗഹൃദവും ഇല്ലെന്നും നടൻ വ്യക്തമാക്കി. പരാതിക്കാരി പറയുന്നത് പോലെ 2013ൽ അങ്ങനൊരു ഷൂട്ടിംഗ് നടന്നിട്ടില്ലെന്ന് ജയസൂര്യ പറഞ്ഞു. 2011ൽ തന്നെ ഷൂട്ടിംഗ് പൂർത്തിയായിട്ടുണ്ടായിരുന്നു. ഷൂട്ടിംഗ് നടന്നത് തൊടുപുഴയിലല്ല. കൂത്താട്ടുകുളത്താണ്. പിന്നെ എന്തിനാണ് ഇങ്ങനെയൊരു വ്യാജ ആരോപണവുമായി വന്നിട്ടുള്ളതെന്ന് അറിയില്ല – ജയസൂര്യ പറഞ്ഞു. സെക്രട്ടറിയേറ്റിൽ വെച്ച് നടന്ന ഷൂട്ടിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവും നടൻ നിഷേധിച്ചു.

പരാതി നൽകിയ നടിയുമായി ഒരു സൗഹൃദവുമില്ല. 2008 ൽ രണ്ട് മണിക്കൂർ മാത്രമായിരുന്നു സെക്രട്ടറിയേറ്റിൽ ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നത്. പരാതിക്കാരി ആരോപിച്ച സ്ഥലത്തായിരുന്നില്ല, താഴത്തെ നിലയിലായിരുന്നു ഷൂട്ടിംഗ് നടന്നതെന്നും പരാതി വ്യാജമാണെന്നും ജയസൂര്യ പ്രതികരിച്ചു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇതിന് ഒരു തീരുമാനം ഉണ്ടാകുന്നത് വരെ ശക്തമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ജയസൂര്യ വ്യക്തമാക്കി.

























