ഭാര്യ കോകിലയുമായി 18 വയസ്സ് പ്രായ വ്യത്യാസമുണ്ടെന്ന് വെളിപ്പെടുത്തി നടൻ ബാല. അടുത്ത് തന്നെ തങ്ങൾക്കൊരു കുട്ടിയുണ്ടാകുമെന്നും നല്ല രീതിയിൽ ജീവിക്കുമെന്നും ബാല പറയുന്നു. കോകിലയുടെ പ്രണയം തിരിച്ചറിയാതെ പോയ താനൊരു പൊട്ടനാണെന്നും താരം മാധ്യമങ്ങളോട് പ്രതികരിച്ചു. അമ്മാവന്റെ മകളായ കോകിലയെയാണ് ബാല വിവാഹം ചെയ്തത്.

‘‘കോകിലയ്ക്ക് 24 വയസ്സാണ്. ഞാനത് തുറന്നു പറയുകയാണ്. നിങ്ങൾക്കെന്തുവേണമെങ്കിലും തിരിച്ചു പറയാം. പരിഹസിച്ചോളൂ, പക്ഷേ ഞാൻ പറയുന്നതെല്ലാം സത്യമാണ്. നല്ലവനാണെങ്കിലും ഞാനത്ര നല്ലവനല്ല. ദേഷ്യം വരുമ്പോൾ എന്റെ നിയന്ത്രണം നഷ്ടമാകും. പക്ഷേ അന്ന് അവൾ എനിക്കൊരു ഉപദേശം തന്നു. 99 പേർക്ക് നന്മ ചെയ്തിട്ട് ഒരാളെ തല്ലിയാൽ ഈ 99 പേർക്കും ചെയ്ത നന്മ എവിടെപ്പോകും.


അപ്പോൾ എനിക്കു മനസ്സിലായി, ഇനി ഞാൻ നിയമപരമായി മുന്നോട്ടുപോകും. എനിക്ക് വക്കീൽ ഉണ്ട്. ഞാൻ മനസ്സുതുറന്നു പറയുന്നു, ഇവിടെ നിന്നു പോകുകയാണ്. കുറച്ചുകാലം മാത്രം നിങ്ങളുടെ കൂടെ ഉണ്ടാകും.
കോകില എഴുതിയ ഡയറി സത്യമാണോ എന്ന് ഫാൻസ് ഒരുപാട് പേർ ചോദിച്ചു. 2018ലാണ് ഡയറി എഴുതുന്നത്. എനിക്ക് വേണ്ടി കോകില ഒരു ചിത്രം വരച്ചിരുന്നു. കവിതയും എഴുതിയിട്ടുണ്ട്. കേരളം ഞെട്ടുന്നൊരു ഫോട്ടോഗ്രാഫ് എന്റെ കയ്യിൽ ഉണ്ട്. എപ്പോഴും ഞാൻ പറയാറുണ്ട് ദൈവം ഉണ്ടെന്ന്. അത് സത്യമാണ്. ഇത്രയധികം ആളുകൾ ഉണ്ടായിരുന്നെങ്കിലും ഇതൊക്കെ വിധിച്ചത് ആർക്കാണ്, ഇവൾക്കാണ്. ഞാനെല്ലാം തുറന്ന് പറയുകയാണ്.
എന്റെ ഭാര്യയ്ക്ക് മാധ്യമങ്ങളെ ഇഷ്ടമല്ല. അടുത്ത് തന്നെ ഞങ്ങൾക്കൊരു കുട്ടിയുണ്ടാവും. ഞങ്ങൾ നല്ല രീതിയിൽ ജീവിക്കും. ഞാൻ എന്നും രാജാവായിരിക്കും. ഞാൻ രാജാവായാൽ ഇവൾ എന്റെ റാണിയാണ്. ഇതിൽ മറ്റാർക്കെങ്കിലും അസൂയ ഉണ്ടെങ്കിൽ അത് അവരുടെ കുഴപ്പമാണ്. അവന് പെണ്ണ് കിട്ടില്ല, അതുകൊണ്ട് ഞാൻ നാല് െകട്ടിയെന്നു പറയും. ഞാനെന്തു ചെയ്താലും തെറ്റും. അങ്ങോട് തരുന്ന പൈസയ്ക്ക് എന്തിനാണ് കണക്കു വയ്ക്കുന്നത്. അത് കാശല്ല, എന്റെ സ്നേഹമാണ്. അത് തിരിച്ചറിയാൻ ഇവർക്കു പറ്റുന്നില്ലല്ലോ?
എനിക്ക് അങ്ങനെ ഒരു ഇഷ്ടം കോകിലയോട് തോന്നിയിട്ടില്ലായിരുന്നു. ഇന്ന് മനസ്സുകൊണ്ട് പറയുന്നു, എനിക്കിപ്പോൾ 42 വയസ്സ് ആയി. ഞാനാണ് ഏറ്റവും വലിയ ഭാഗ്യവാൻ. കാശും പണവും ഒക്കെ പോയി വന്നു കൊണ്ടിരിക്കും. ഞാൻ മരണത്തിന്റെ അരികിൽ പോയി തിരികെ വന്നതാണ്. ദൈവമുണ്ട്.
എന്റെ അമ്മയാണ് ഇവളുടെ കാര്യവുമായി മുന്നോട്ടുപോയത്. ഞാനെടുത്ത് വളർത്തിയ കുട്ടിയാണ്. പെട്ടന്നു വരുന്ന സ്നേഹം വെറെ, പഴകി പഴകി സ്നേഹം വരുന്നതും വേറെ. മൂന്ന് മാസം കൊണ്ടാണ് തീരുമാനമെടുത്തത്. കിടക്കാൻ പോകുന്നതിനു മുമ്പ് ബെഡ് റൂമിൽ കയറി എത്രപേർ കരയും. ആ കരച്ചിൽ ഇനി ഉണ്ടാകില്ല. പത്ത് വർഷം ഞാൻ കരഞ്ഞിട്ടുണ്ട്. ഇനി കരയില്ല.’’–ബാലയുടെ വാക്കുകൾ.























