സുരേന്ദ്രൻ വിശ്വസിക്കുന്നതുപോലെ പൂരനഗരയില്‍ ആംബുലൻസിൽ പോയിട്ടില്ല; CBI അന്വേഷിക്കണമെന്ന് സുരേഷ്ഗോപി

ചേലക്കര: പൂരം കലക്കല്‍ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താന്‍ പൂരനഗരയില്‍ ആംബുലന്‍സില്‍ പോയിട്ടില്ല. ബി.ജെ.പി. ജില്ലാ അധ്യക്ഷന്റെ സ്വകാര്യകാറിലാണ് അവിടെ പോയത്. പിണറായി വിജയന്റെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂരം കലക്കല്‍ നിങ്ങള്‍ക്കിത് ബൂമറാങ്ങാണ്. സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ ഞാനവിടെ പോയിട്ടില്ല. സാധാരണ കാറിലാണ് എത്തിയത്. ജില്ലാ അധ്യക്ഷന്റെ സ്വകാര്യ വാഹനത്തിലാണ് അവിടെ എത്തിയത്. ആംബുലന്‍സില്‍ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ യഥാര്‍ഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാക്കണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ല. അത് അന്വേഷിച്ചറിയണമെങ്കില്‍ സിബിഐ വരണം. നേരിടാന്‍ ഞാന്‍ തയ്യാറാണ്. സിബിഐയെ ക്ഷണിച്ചുവരുത്തണം. ഞാനവിടെ ചെല്ലുന്നത് 100 കണക്കിന് പൂരപ്രമേികളെ പോലീസ് ഓടിച്ചിട്ട് തല്ലിയത് ചോദ്യം ചെയ്യാന്‍ മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു.