ധിക്കരിച്ചാൽ ​ഗുരുതരമായ പ്രത്യാഘാതം, 24 മണിക്കൂർ സമയം; നയൻതാരയ്ക്ക് വീണ്ടും ധനുഷിന്റെ മുന്നറിയിപ്പ്

നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിം​ഗ് ആരംഭിച്ചു. നയൻതാരയുടെ ജന്മദിനത്തിലാണ് വിഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. നയൻതാരയുടെ വിവാഹം കഴിഞ്ഞ് ഒന്നര വർഷത്തിലേറെ കഴിഞ്ഞാണ് ഡോക്യുമെൻററി പുറത്ത് എത്തിയിരിക്കുന്നത്.

നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിൽ ഉപയോ​ഗിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൃശ്യം 24 മണിക്കൂറിനകം പിൻവലിക്കണം എന്നാണ് പുതിയ വക്കീൽ നോട്ടീസിൽ പറയുന്നത്. ഇല്ലെങ്കിൽ ഗുരുതരമായ നിയമനടപടി നേരിടേണ്ടിവരുമെന്നും പറയുന്നു. “എൻ്റെ കക്ഷി ഈ സിനിമയുടെ നിർമാതാവാണ്, സിനിമയുടെ നിർമാണത്തിനായി ഓരോ തുകയും എവിടെയാണ് ചെലവഴിച്ചതെന്ന് അദ്ദേഹത്തിനറിയാം. ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ എൻ്റെ കക്ഷി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.” എന്നും വക്കീൽ നോട്ടീസിൽ പറയുന്നു. ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഡോക്യൂമെന്ററിയിൽ ഉപയോ​ഗിച്ചിരിക്കുന്നതെന്ന നയൻതാരയുടെ വാദത്തിനും ധനുഷിന്റെ വക്കീൽ മറുപടി നൽകുന്നുണ്ട്.

നേരത്തെ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ ചില ബിടിഎസ് ദൃശ്യങ്ങൾ ഉപയോഗിച്ചെന്ന് പറഞ്ഞ് ധനുഷ് നയൻതാരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചിരുന്നു. അതിനെതിരെ നടി ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നടി രം​ഗത്തെത്തുകയും ചെയ്തിരുന്നു.

ധനുഷ് തന്നോട് പകപോക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെ നയൻതാര പറഞ്ഞത്. ഇപ്പോൾ ഇതാ അതിന് ധനുഷിന്റെ ഭാ​ഗത്തുനിന്ന് മറുപടി വന്നിരിക്കുകയാണ്. ധനുഷിന്റെ അഭിഭാഷകൻ അയച്ച വക്കീൽ നോട്ടീസിന്റെ രൂപത്തിലാണ് മറുപടി.