‘ഒരു കുട്ടിക്കഥ’ പറയാമെന്ന് വിജയ്, ‘ഭർത്താവിനെ തേടുന്ന ഭാര്യയുടെ കഥ’യുണ്ടെന്ന് ഉദയനിധിയുടെ തിരിച്ചടി; സഭയിൽ നാടകീയ രം​ഗങ്ങൾ

ചെന്നൈ: നിയമസഭയിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് യും പ്രതിപക്ഷവും വാക്പോര്. ആദ്യ നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനം നാടകീയമായിരുന്നു. എതിരാളികളെ നോക്കി ‘ഈവിൾസ്, ഈവിൾസ് എന്നു ഡെവിൾസ് പറയാൻ പാടില്ല ’ എന്ന് പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കു വിജയ് മറുപടി നൽകി. പിന്നാലെ, പ്രസംഗത്തിന്റെ അവസാനം സ്റ്റാലിൻ തിരഞ്ഞെടുപ്പു പ്രചാരണത്തിനു കാണിച്ച ‘പുഷ്പ’ ആക്‌ഷൻ സ്പീക്കറുടെ അനുവാദത്തോടെ അനുകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ കന്നിപ്രസംഗം സിനിമ സ്റ്റൈലിൽ അവസാനിപ്പിച്ചത്.

പ്രതിപക്ഷ വോക്കൗട്ടിനു പിന്നാലെ അവരെ കഥ പറഞ്ഞു മുഖ്യമന്ത്രി കടന്നാക്രമിച്ചു. ‘ഒരു കുട്ടിക്കഥ പറയാം; പാടത്ത് ഒറ്റയ്ക്കു നിൽക്കുന്ന മുതിർന്നയാളോടു ഒരു കുട്ടി ചോദിച്ചു എന്താണ് തേടുന്നതെന്ന് ? നിന്റെ പിതാവിനെയാണെന്നായിരുന്നു മറുപടി’. ഉദയനിധി സ്റ്റാലിനെ ഉന്നംവച്ചായിരുന്നു വിമർശനം. ‘ചെങ്കൽപ്പെട്ട് കോടതിയിൽ ഭർത്താവിനെ തേടുന്ന ഭാര്യയുടെ കഥ’യുണ്ടെന്നാണ് ഉദയനിധി തിരിച്ചടിച്ചത്.

വിജയ്‌യും ഭാര്യയും തമ്മിലുള്ള വിവാഹമോചന കേസ് ചെങ്കൽപ്പെട്ട് കോടതിയിൽ നടക്കുകയാണ്. തമിഴ്നാടിന്റെ വികസനമാണ് പ്രധാനമെന്നും ഞങ്ങൾ ആരുടെയും ‘ബി’ ടീം അല്ലെന്നും മുഖ്യമന്ത്രി വിജയ് പറഞ്ഞു. സിനിമ ഷൂട്ടിങ്ങിനിടെ വന്ന് മുഖ്യമന്ത്രിയായെന്നാണ് എനിക്കു നേരെയുള്ള വിമർശനം. അതു റീൽ മാത്രമാണ് റിയൽ അല്ല. ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങൾ നടത്തിയാണ് ഇതുവരെയെത്തിയതെന്നും വിജയ് പറഞ്ഞു.