കൊച്ചി: പെരുമ്പാവൂരിൽ കൃത്യനിർവഹണം കഴിഞ്ഞ് മടങ്ങിയെത്തിയ ആശാപ്രവർത്തകയ്ക്ക് നേരെ ലൈംഗിക അതിക്രമത്തിന് മുതിർന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭവനഭേദനം, മോഷണശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ (ലൈംഗിക അതിക്രമ ശ്രമം) തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 10 വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

മേഖലയിലെ ഒരു രോഗിയെ സന്ദർശിച്ച് സ്വന്തം വസതിയിലേക്ക് മടങ്ങിയെത്തിയതായിരുന്നു ആശാ പ്രവർത്തക.ഈ സമയത്ത് വീടിന്റെ മുൻവാതിൽ ബലമായി ചവിട്ടിപ്പൊളിച്ച നിലയിലായിരുന്നു. അകത്തുകയറി പരിശോധിച്ചപ്പോൾ കവർച്ചാശ്രമത്തിന്റെ ഭാഗമായി വീട്ടുസാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിൽ കാണപ്പെട്ടു.മോഷണശ്രമം നടന്നു എന്ന് മനസ്സിലാക്കി വസ്തുക്കൾ ഒതുക്കി സൂക്ഷിക്കുന്നതിനിടയിലാണ്, വീടിനുള്ളിൽ ഒളിച്ചിരുന്ന നഗ്നനായ പ്രതി പെട്ടെന്ന് ഇവരുടെ മുന്നിലേക്ക് അതിക്രമിച്ചു കയറിയത്. തുടർന്ന് വീടിന്റെ വാതിലുകൾ അകത്തുനിന്ന് പൂട്ടിയ ഇയാൾ യുവതിയെ കായികമായി കീഴ്പ്പെടുത്തി ലൈംഗിക അതിക്രമത്തിന് മുതിരുകയായിരുന്നു. പ്രതിയുടെ അപ്രതീക്ഷിത ആക്രമണത്തിൽ പതറാതെ പ്രതിരോധം തീർത്ത ആശാ പ്രവർത്തക, ഇയാളുടെ പിടിയിൽ നിന്നും കുതറിയോടി ഉച്ചത്തിൽ നിലവിളിച്ചു. ശബ്ദം കേട്ട് അയൽവാസികളും നാട്ടുകാരും സംഭവസ്ഥലത്തേക്ക് ഓടിക്കൂടിയതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു.


തുടർന്ന് ഇരയായ ജീവനക്കാരി പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ പരാതി ബോധിപ്പിച്ചു. ആദ്യഘട്ടത്തിൽ പ്രതിയെക്കുറിച്ച് സൂചനകൾ ലഭ്യമല്ലാതിരുന്നതിനെ തുടർന്ന് പൊലീസ് വിപുലമായ അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. പ്രദേശത്തെ സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചും മൊബൈൽ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ് സംഘം ഒളിത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷം കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് സബ് ജയിലിലേക്ക് മാറ്റി.























