‘ദളിതരെയൊ സ്ത്രീകളെയൊ അധിക്ഷേപിച്ചിട്ടില്ല; പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നു’; അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവില്‍ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും പരിശീലനം വേണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ആവര്‍ത്തിച്ചു. മാധ്യമ വ്യാഖ്യാനങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ല. ദളിതരെയോ സ്ത്രീകളേയോ അപമാനിച്ചിട്ടില്ലെന്നും താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചെന്നുമാണ് വിശദീകരണം. ഏതെങ്കിലും സമയത്ത് ഞാന്‍ ദളിതനെയോ സ്ത്രീകളെയോ മോശമായി പറഞ്ഞിട്ടുണ്ടോ. അങ്ങനെയുണ്ടെങ്കില്‍ പരമാവധി ക്ഷമാപണം ചെയ്യാം. മാധ്യമങ്ങളുടെ വ്യാഖ്യാനങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല – അദ്ദേഹം പറഞ്ഞു.

ട്രെയിനിംഗ് നല്‍കണമെന്ന് പറഞ്ഞതാകും ആളുകള്‍ക്ക് ഇഷ്ടപ്പെടാതെ പോയത്. അറിവുകേട് കൊണ്ടാണ് അതിനെതിരെ പറയുന്നത്. സിനിമ ഒരു മനുഷ്യായുസ് കൊണ്ട് പഠിച്ചു ചെയ്യുന്ന ആളാണ് ഞാന്‍. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. യാതൊരു മുന്‍ പരിചയവുമില്ലാതെ ആദ്യമായി സിനിമ എടുക്കുന്നവര്‍ക്കാണ് ഗവണ്‍മെന്റ് ധനസഹായം ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ക്ക് കുറഞ്ഞത് മൂന്ന് മാസത്തെ ഒരു ഓറിയന്റേഷന്‍ കൊടുക്കണം. കവിതയും കഥയും എഴുതുന്നതിനൊക്കെ അക്ഷര ജ്ഞാനം വേണ്ടേ. അതുപോലെ തന്നെ സിനിമയും ഒരു ഭാഷയാണ്. നടീനടന്‍മാര്‍ വന്ന് അഭിനയിക്കുമ്പോള്‍ സിനിമ ആകുമെന്നാണ് വിചാരിക്കുന്നത്. അങ്ങനെയാവില്ല. അതിന് സാങ്കേതികവും അല്ലാത്തതുമായ ഒരുപാട് ഘടകങ്ങളുണ്ട്. അതിനെപറ്റി നല്ല ധാരണയോടെ വേണം ആളുകള്‍ സിനിമ എടുക്കാന്‍ – അടൂര്‍ വിശദമാക്കി.