കൊച്ചി: വെളിപ്പെടുത്തൽ നടത്തുന്നതിന് മുന്നേയുള്ള ശബ്ദസന്ദേശമാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നതെന്ന് ട്രാൻസ്‌ജെൻഡർ അവന്തിക. തനിക്ക് ഇപ്പോഴും പേടിയുണ്ടെന്നും അവന്തിക പറയുന്നു. ‘അന്ന് ഭയന്നിട്ടാണ് ഒന്നും തുറന്ന് പറയാതിരുന്നത്. എനിക്ക് പേടിയുണ്ട്. ഇപ്പഴും എനിക്ക് ടെൻഷനാണ്. വെളിപ്പെടുത്തൽ നടത്തുന്നതിന് മുന്നേ നടത്തിയ സംഭാഷണമാണ്. റിപ്പോർട്ടറോട് എല്ലാം തുറന്ന് സംസാരിക്കുകയായിരുന്നു. മുന്നേയുള്ള സംസാരം വെച്ചുകൊണ്ട് ആർഗ്യുമെന്റ് ചെയ്യുന്നതെന്താണെന്നുള്ളത് മനസിലാകുന്നില്ല. ഇതൊക്കെ വെളിപ്പെടുത്തിയതിന് ശേഷവും എനിക്കെതിരെ സൈബർ ആക്രമണം തുടരുകയാണ്. നടിയുടെ വെളിപ്പെടുത്തൽ വന്നപ്പോൾ ദുരനുഭവം തുറന്നു പറയാൻ തീരുമാനിച്ചു. ഇപ്പോഴും രാഹുലിന് വെല്ലുവിളിയുടെ സ്വരമാണ്”, അവന്തിക പറഞ്ഞു.

രാഹുൽ തന്റെ നല്ല സുഹൃത്താണെന്നും തന്നോട് മോശമായിട്ട് പെരുമാറിയിട്ടില്ലെന്നും അവന്തിക മാധ്യമപ്രവർത്തകനോട് പറയുന്നതിന്റെ ശബ്ദസന്ദേശമാണ് രാഹുൽ മാങ്കൂട്ടത്തിൽ പുറത്തുവിട്ടത്. തനിക്കെതിരെ അത്തരമൊരു ആക്രമണമുണ്ടായാൽ പ്രതികരിക്കാനും കേസിന് പോകാനും അവസരമുള്ള സമൂഹത്തിലാണ് താൻ ജീവിക്കുന്നതെന്നും അത് തുറന്നുപറയാനുള്ള ധൈര്യമുണ്ടെന്നും രാഹുൽ നല്ല സുഹൃത്താണെന്നും അവന്തിക ശബ്ദസന്ദേശത്തിൽ പറയുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ടോയെന്നും ജീവന് ഭീഷണിനിലനിൽക്കുന്ന സാഹചര്യമാണോ നിലനിൽക്കുന്നതെന്നും മാധ്യമപ്രവർത്തകനെന്ന് പരിചയപ്പെടുത്തിയ വ്യക്തി ചോദിക്കുന്നത് ശബ്ദസന്ദേശത്തിൽ വ്യക്തമാണ്. ജീവന് ഭീഷണി നിലനിൽക്കുന്ന സാഹചര്യമാണെങ്കിൽ അവന്തിക എന്തിന് തന്നെ വിളിക്കണമെന്നും താൻ ചോദിച്ചപ്പോൾ ഈ ശബ്ദസന്ദേശം അയച്ചുനൽകണമെന്നും രാഹുൽ ചോദിച്ചു. ഇതിലെന്ത് യുക്തിയാണെന്നുള്ളതെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും രാഹുൽ പറഞ്ഞു.

























