ഭൂട്ടാന്‍ വാഹന കടത്ത് കേസ്; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു

കൊച്ചി: ഭൂട്ടാന്‍ വാഹന കടത്ത് കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഇന്നലെയായിരുന്നു ചോദ്യം ചെയ്യല്‍. നാല് മണിക്കൂറാണ് ചോദ്യം ചെയ്തത്. ദുല്‍ഖറിന്റെ നാല് കാറുകള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഓപ്പറേഷന്‍ നുംഖോറി’ന്റെ ഭാഗമായാണ് കാറുകള്‍ പിടിച്ചെടുത്തത്. കഴിഞ്ഞ മെയിലും ഒരു വാഹനം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ദുല്‍ഖര്‍ നായകനായ ലക്കി ഭാസ്‌കര്‍ എന്ന ചിത്രത്തില്‍ ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്.

നേരത്തെ, ഓപ്പറേന്‍ നംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ദുല്‍ഖര്‍ സല്‍മാന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം വിട്ടുനല്‍കിയിരുന്നു. വാഹനം കേരളത്തിന് പുറത്ത് കൊണ്ടുപോകരുതെന്ന നിര്‍ദേശത്തോടെയായിരുന്നു വിട്ടു നല്‍കിയത്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം കൂടാതെ തൃശൂരില്‍ നിന്ന് പിടിച്ചെടുത്ത മറ്റൊരു വാഹനം വിട്ടു നല്‍കാനും തീരുമാനമായിരുന്നു.

ദുല്‍ഖറിന്റെ കൈവശമുണ്ടായിരുന്നത് ഭൂട്ടാനില്‍ നിന്ന് കടത്തികൊണ്ടുവന്ന വാഹനമാണെന്ന ബോധ്യത്തിന്റെയും അത്തരം ചില ഇന്റലിജന്‍സ് വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് പിടിച്ചെടുത്തതെന്നാണ് കസ്റ്റംസ് അന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍, വ്യക്തികള്‍ക്കെതിരേ തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും അത് ശരിയായ നടപടിയല്ലെന്നുമാണ് കസ്റ്റംസിനോട് ഹൈക്കോടതി പറഞ്ഞത്.