‘ലൈംഗിക വൈകൃതമുള്ള മനുഷ്യന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിയാണെന്ന് പണ്ടേ അറിയാം’; എം എ ഷഹനാസ്

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഗുരുതര വിമര്‍ശനവുമായി കോണ്‍ഗ്രസ് സഹയാത്രിക എം എ ഷഹനാസ്. ഓരോ സ്ത്രീയേയും എങ്ങിനെ മാനിപുലേറ്റ് ചെയ്യണമെന്ന് ഇയാള്‍ക്കറിയാം. രാഹുലിനെ ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു.

‘ഈ വിഷയം രാഹൂല്‍ മാങ്കൂട്ടത്തില്‍ പല വ്യക്തികളോടും സംസാരിച്ചിട്ടുണ്ട്. ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ രാഹുല്‍ വിശ്വസ്തനെന്ന് കരുതി സംസാരിച്ച പല ആളുകളും എന്നോട് തന്നെ പറഞ്ഞു. അതിനുള്ള മറുപടി, രാഹുലിന് മെസേജ് അയച്ച് നല്‍കിയിട്ടുമുണ്ട്. ഈ മെസേജ് എല്ലാം കണ്ടിട്ടുണ്ടെങ്കിലും രാഹുല്‍ മറുപടി ഒന്നും നല്‍കിയിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിയാണെന്ന് പണ്ടേ അറിയാം. ഹേമ കമ്മീഷന്‍ പോലൊരു കമ്മീഷന്‍ കോണഗ്രസിനകത്ത് വെച്ചാല്‍ തികച്ചും വ്യക്തമായി ഇക്കാര്യം മനസ്സിലാകും. എന്നെ സംബന്ധിച്ച് എനിക്കിത് വിഷയമല്ല. രാഹുല്‍ പറഞ്ഞിട്ടുള്ള ഓരോ കാര്യങ്ങള്‍ക്കും മുഖത്ത് നോക്കി മറുപടി പറയാനുള്ള ആര്‍ജവം തനിക്കുണ്ടെന്നും ഷഹനാസ് പറഞ്ഞു.

ഓരോ സ്ത്രീയേയും എങ്ങിനെ മാനിപുലേറ്റ് ചെയ്യണമെന്ന് അറിയുന്ന ആളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഒരു കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നമുണ്ടാകുമ്പോള്‍ അതിനിടയില്‍ക്കയറി, അത് തീര്‍ക്കാനെന്ന വ്യാജേന പോയി, അവരുടെ ഭാര്യമാരെ ലൈംഗികമായി ചൂഷണംചെയ്യുന്നു. അവരെ വിവാഹം ചെയ്യണമെങ്കില്‍, വീട്ടുകാരെ ബോധിപ്പിക്കണമെങ്കില്‍ ഈ സ്ത്രീ ഗര്‍ഭിണിയാകേണ്ടതുണ്ടെന്ന് അവരോട് പറയുകയും പിന്നീട് ഗര്‍ഭച്ഛിദ്രം ചെയ്യുകയും ചെയ്യുന്നു. അവനൊരു ഫാര്‍മസിയുണ്ടെന്നാണ് ഞാന്‍ കേട്ടത്. കഴിഞ്ഞ ദിവസം രാഹുലിന്റെ ഒരു വോയിസ് പുറത്തുവന്നു. എന്നെ തെറിവിളിക്കരുതെന്ന് ആ സ്ത്രീ പറയുന്നുണ്ട്. നിന്നെ കൊല്ലാന്‍ എനിക്ക് എത്രസമയം വേണമെന്ന് ഒരു മനുഷ്യന്‍ അദ്ദേഹത്തിന്റെ അധികാരം ഉപയോഗിച്ച് പറയുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ ഉത്തരവാദിത്വബോധമുള്ള സ്ത്രീയാണ് ഞാന്‍. അത് ആരാണെങ്കിലും ഞാന്‍ പ്രതികരിക്കും.

ലൈംഗിക വൈകൃതമുള്ള മനുഷ്യനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. നിങ്ങള്‍ കൊണ്ടുപോയി ഡോക്ടറെ കാണിക്ക്. അധികാരവും പണവും ഉപയോഗിച്ച് ഒരുപക്ഷേ രാഹുലിനെ വെറുതെ വിടുമായിരിക്കാം. യൂത്ത് കോണ്‍ഗ്രസിലും കെഎസ്‌യുവിലും പെണ്‍കുട്ടികള്‍ വരണമെന്നുണ്ടെങ്കില്‍ രാഹുലിനെപ്പോലുള്ളവര്‍ വയ്ക്കരുതെന്ന് ഷാഫിയോട് പറഞ്ഞിരുന്നു’, എംഎ ഷഹനാസ് പറഞ്ഞു.