ന്യൂഡൽഹി: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഹൈദരാബാദ് സ്വദേശിയായ മുൻ സൈനികൻ അറസ്റ്റിൽ. നാൽപ്പത്തിയഞ്ചുകാരനായ ഗുരുമൂർത്തിയാണ് പിടിയിലായത്. ഭാര്യയെ കാണാനില്ലെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. എന്നാൽ യുവതിയുടെ വീട്ടുകാർക്ക് സംശയം തോന്നി പൊലീസിൽ പരാതി നൽകുകയായിരുന്നു. പുട്ടവെങ്കട മാധവി (35) ആണ് കൊല്ലപ്പെട്ടത്.

മാധവിയെ കാണാനില്ലെന്ന് ജനുവരി 18നാണ് കുടുംബം പരാതി നൽകിയത്. അന്വേഷണത്തിൽ പൊലീസിനു ഭർത്താവിനെ സംശയം തോന്നി. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റകൃത്യം നടത്തിയതായി സമ്മതിച്ചത്.


മാധവിയെക്കുറിച്ചു ചോദിച്ചപ്പോൾ ഗുരുമൂർത്തി നൽകിയ മറുപടികളാണ് കുടുംബത്തിൽ സംശയമുണർത്തിയത്. രണ്ടു ദിവസങ്ങൾക്കുമുൻപ് ബന്ധുവിന്റെ വീട്ടിൽപ്പോയതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും പിന്നാലെ മാധവി വീടുവിട്ടുപോയെന്നുമായിരുന്നു ഗുരുമൂർത്തിയുടെ മറുപടി. എന്നാൽ മാധവിയുടെ മാതാപിതാക്കൾക്ക് ഇതു വിശ്വാസമായില്ല. അവർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പിന്നാലെ മീർപേട്ട് പൊലീസ് സ്റ്റേഷനിൽ വച്ചുള്ള ചോദ്യംചെയ്യലിലാണ് ഇയാൾ കുറ്റകൃത്യത്തെക്കുറിച്ചു പറഞ്ഞത്.
തെളിവുകൾ ഇല്ലാതാക്കാനാണ് മൃതദേഹം കഷണങ്ങളാക്കി മുറിച്ച് കുക്കറിൽ വേവിച്ചതെന്നാണ് ഇയാളുടെ പ്രതികരണം. ‘‘ശുചിമുറിയിൽ വച്ചായിരുന്നു ശരീരം വെട്ടിനുറുക്കിയത്. ഭാഗങ്ങൾ പ്രഷർ കുക്കറിൽ വച്ചു വേവിച്ചു. പിന്നീട് അസ്ഥികൾ വേർപെടുത്തി. ഉലക്ക ഉപയോഗിച്ചു കുത്തിപ്പൊടിച്ചു വീണ്ടും വേവിച്ചു. മൂന്നുദിവസത്തോളം പലവട്ടം മാംസവും അസ്ഥികളും വേവിച്ചശേഷം പായ്ക്ക് ചെയ്ത് മീർപേട്ട് തടാകത്തിൽ ഉപേക്ഷിച്ചു’’ – ഗുരുമൂർത്തി പൊലീസിനോടു പറഞ്ഞു.
ബുധനാഴ്ച രാത്രി വരെ തടാകത്തിൽനിന്ന് മൃതദേഹാവശിഷ്ടങ്ങളൊന്നും കണ്ടെടുക്കാനായിട്ടില്ല. വിശാലമായ തിരച്ചിലിന് പരിശോധക സംഘങ്ങളും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയതായി പൊലീസ് അറിയിച്ചു.
13 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഹൈദരാബാദിലെ ജില്ലേലഗുഡയിലാണ് താമസം. ഇവരുടെ രണ്ടു കുട്ടികളും സംഭവദിവസം മാധവിയുടെ സഹോദരിയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു.























