വന്ദേഭാരതില്‍ കാലാവധി കഴിഞ്ഞ ശീതളപാനീയം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: മംഗളുരു-തിരുവനന്തപുരം വന്ദേ ഭാരതില്‍ വ്യാഴാഴ്ച രാവിലെ യാത്രക്കാര്‍ക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നല്‍കിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. പാലക്കാട് റയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് നോട്ടീസയച്ചു. പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

ജൂണ്‍ 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും. 2024 സെപ്തംബര്‍ 25ന് നിര്‍മിച്ച് 2025 മാര്‍ച്ച് 24ന് കാലാവധി കഴിഞ്ഞ ശീതള പാനീയമാണ് നല്‍കിയത്. പരാതി കാറ്ററിങ് ജീവനക്കാര്‍ നിസാരവല്‍ക്കരിച്ചതായി യാത്രക്കാര്‍ പരാതിപ്പെട്ടു. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.