വയനാട്: വൈത്തിരി താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ സ്വീകരിക്കാൻ പടക്കം പൊട്ടിച്ചതും ചെണ്ടമേളം നടത്തിയതും അത്യാഹിത വിഭാഗത്തോട് ചേർന്ന്. സംഭവം വിവാദമായിരിക്കുകയാണ്. സാധാരണഗതിയിൽ ഇത്തരം കാര്യങ്ങൾ ആശുപത്രികളിൽ ഉണ്ടാകാറില്ലെന്ന് ആയിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.

സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്, ഒ.പി.ഡി ട്രാൻസ്ഫോർമേഷൻ, നവീകരിച്ച പി.പി യൂണിറ്റ്, ലാബ് എന്നിവയുടെ ഉദ്ഘാടനത്തിനാണ് മന്ത്രി വീണാ ജോർജ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിയത്. ചെണ്ടമേളത്തിന്റെ അകമ്പടിയിൽ മന്ത്രിയെ സ്വീകരിച്ചു. ആശുപത്രി കോമ്പൗണ്ടിൽ അത്യാഹിത വിഭാഗത്തോട് ചേർന്നായിരുന്നു പടക്കം പൊട്ടിച്ചത്. ഈ സമയം ആശുപത്രിയിൽ രോഗികൾ ഉണ്ടായിരുന്നു. പ്രസംഗത്തിൽ ആരോഗ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടി. ചികിത്സാരംഗത്ത് വയനാട് ജില്ലയിലെ സ്വയംപര്യാപ്തമാക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മാനന്തവാടി മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

























