തുണിക്കടയിൽ വസ്ത്രം മാറിയെടുക്കാൻ എത്തിയ പന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ചു; ജീവനക്കാരൻ അറസ്റ്റിൽ

കോഴിക്കോട്: തൊട്ടിൽപ്പാലത്ത് തുണിക്കടയിൽ വസ്ത്രം മാറിയെടുക്കാൻ എത്തിയ പന്ത്രണ്ടുകാരന് മർദനം. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. തുണിക്കടയിലെ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ജീവനക്കാരൻ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കഴിഞ്ഞദിവസം വാങ്ങിയ വസ്ത്രം മാറിയെടുക്കാനായി തൊട്ടിൽപ്പാലത്തെ തുണിക്കടയിലേക്ക് എത്തിയതാണ് 12 കാരനും മാതാവും.

കുട്ടി വസ്ത്രം പലതവണ മാറിയെടുത്തത് ജീവനക്കാരനെ പ്രകോപിതനാക്കി. തുടർന്നായിരുന്നു മർദനം. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ 12 കാരൻ തൊട്ടിൽപാലം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ജീവനക്കാരനായ അശ്വന്തിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.