തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ പരാതി നൽകിയ ജീവനക്കാരികൾ തട്ടിപ്പ് നടത്തിയെന്ന് സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പരാതിക്കാരായ മൂന്നു ജീവനക്കാരുമായി കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയും ഭാര്യ സിന്ധുവും ദിയയും സംസാരിക്കുന്നതിന്റെ വിഡിയോ ആണ് സിന്ധു സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. തട്ടിപ്പ് നടത്തിയതിൽ കുറ്റബോധം തോന്നിയെന്നും ഓഗസ്റ്റിലാണ് ആദ്യമായി പണം തട്ടിയതെന്നും അവർ പറയുന്നത് വിഡിയോയിൽ കാണാം. നിങ്ങൾ തട്ടിപ്പ് നടത്തി എത്ര കാശുണ്ടാക്കി എന്നറിയണമെന്ന് അഹാന ജീവനക്കാരോട് ചോദിക്കുന്നുണ്ട്. ഏഴു ലക്ഷത്തിലധികം രൂപയാണ് സ്ക്രീൻഷോട്ടുകൾ നോക്കി ഞങ്ങൾക്ക് മനസ്സിലായതെന്നാണ് ദിയയുടെ ഭർത്താവ് അശ്വിൻ പറയുന്നത്. എന്നാൽ ചോദിക്കുന്നതിന് സത്യം പറഞ്ഞാൽ എല്ലാ പ്രശ്നങ്ങളും മാന്യമായി അവസാനിപ്പിക്കാമെന്നും അല്ലെങ്കിൽ തനിക്ക് പകരം പൊലീസാവും നിങ്ങളെ ചോദ്യം ചെയ്യുകയെന്നും അഹാന പരാതിക്കാരോട് പറയുന്നുണ്ട്.

പിന്നാലെയാണ് ഓഗസ്റ്റിലാണ് ആദ്യമായി പണം തട്ടിയെടുത്തതെന്നും ചെയ്തതിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നുണ്ടെന്നും ജീവനക്കാരികൾ പറയുന്നത്. കയ്യിലുണ്ടായിരുന്ന സ്വർണമടക്കം വിറ്റാണ് 5 ലക്ഷം രൂപ ദിയയ്ക്ക് തിരികെ നൽകാനായി ഉണ്ടാക്കിയതെന്നും ഇവർ പറയുന്നു. സ്ഥാപനത്തിൽ സാധനം വാങ്ങാനെത്തുന്നവർ പണം അയക്കാനായി സ്കാനർ ചോദിക്കുമ്പോൾ സ്വന്തം ഫോണിലെ സ്കാനറാണ് കാണിച്ചു കൊടുക്കാറുള്ളതെന്നും വിഡിയോയിൽ അവർ പറയുന്നത് കേൾക്കാം.


പൊലീസിനെ ഇക്കാര്യങ്ങൾ അറിയിക്കണ്ടെന്നും അവർ പറയുന്നുണ്ട്. എത്രരൂപയാണ് പണമായി കടയിൽ നിന്നെടുത്തതെന്ന ചോദ്യത്തിന് ആദ്യം പണം എടുത്തിട്ടില്ല എന്നാണ് മറുപടി പറയുന്നത്. എന്നാൽ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ 40,000 രൂപ വരെ പണമായി എടുത്തിട്ടുണ്ടെന്ന് അവർ വ്യക്തമാക്കുന്നുണ്ട്. കടയിൽ നിന്നെടുത്ത പണം തുല്യമായാണ് മൂന്നുപേരും വീതിച്ചെടുത്തതെന്നും ലക്ഷങ്ങൾ കൈക്കലാക്കിയെന്ന് കണക്കുപ്രകാരം വന്നാൽ തിരിച്ചു തരുമെന്നും ജീവനക്കാരികൾ വ്യക്തമാക്കി. കൃഷ്ണകുമാറിനോടും കുടുംബത്തോടും സംസാരിച്ച പരാതിക്കാർ അവിടെ നിന്ന് സ്വന്തം നിലയ്ക്ക് പോകുന്നതും വിഡിയോയിൽ കാണാം.
ശനിയാഴ്ചയാണ് കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ജീവനക്കാരികൾ പരാതി നൽകുന്നത്. കള്ളക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ദിയ കൈപ്പറ്റിയെന്നും തട്ടിക്കൊണ്ടുപോയി ഫോൺ തട്ടിയെടുത്തുവെന്നും മുറിയിൽ പൂട്ടിയിട്ട് കൊല്ലുമെന്ന് പറഞ്ഞെന്നും ജീവനക്കാർ ആരോപിച്ചിരുന്നു. കവടിയാറിലെ ദിയയുടെ സ്ഥാപനത്തിൽ ക്യൂആർ കോഡിൽ തിരിമറി നടത്തി ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ മുൻപ് നൽകിയ പരാതിയിൽ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കൃഷ്ണകുമാറിനും കുടുംബാംഗങ്ങൾക്കുമെതിരെ ജീവനക്കാരികൾ പരാതി നൽകിയത്.























