മലപ്പുറം: മുസ്ലീം ലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച് പ്രവർത്തകരുടെ ക്രൂരത. തവനൂർ മണ്ഡലത്തിലെ തൃപ്രങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് വിജയാഹ്ലാദത്തിനിടെ ഇന്നലെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

തൃപ്രങ്ങോട് പെരുന്തല്ലൂർ അങ്ങാടിയിലാണ് ചോരയൊലിക്കുന്ന ആടിന്റെ തല വടിയിൽ കെട്ടി പ്രദർശിപ്പിച്ചത്. യൂത്ത് ലീഗ് പെരുന്നല്ലൂർ വാർഡ് സെക്രട്ടറിയും തൃപ്രങ്ങോട് പഞ്ചായത്ത് ഭാരവാഹിയുമായ കുരിക്കൾപടി മച്ചിങ്ങൽ റാഫി, വാൽപറമ്പിൽ ഷുഹൈബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അതിക്രമം. വിജയാഹ്ലാദത്തിന്റെ പേരിൽ നടത്തിയ ഈ ക്രൂരതയുടെ ദൃശ്യങ്ങൾ ഇവർ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

























