കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട്‌കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി

കൊല്ലം: ശാരദാമഠം സിഎസ്ഐ പള്ളി സെമിത്തേരിയോട് ചേർന്ന പറമ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തിന് രണ്ടു വർഷത്തിലേറെ പഴക്കമുണ്ടെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ ശാസ്ത്രീയ പരിശോധന നടത്തും. ഫൊറൻസിക് പരിശോധനയ്ക്കു പിന്നാലെ മാത്രമേ വ്യക്തത വരൂ.

റോഡിൽനിന്ന് സെമിത്തേരിയുടെ ഭാഗത്തേക്ക് അസ്ഥികൂടം വലിച്ചെറിഞ്ഞതാണെന്നാണു സൂചന. പള്ളിയുമായി ബന്ധപ്പെട്ടവർ പൈപ്പ് ശരിയാക്കാനായി എത്തിയപ്പോഴാണ് കാടുമൂടിക്കിടക്കുന്ന സ്ഥലത്ത് സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തിയത്.

ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു അസ്ഥികൂടം. നാട്ടിൽനിന്നും വർഷങ്ങളായി കാണാതായവരെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.