തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിന്റെ സിനിമ കെഎസ്ആർടിസി ബസിൽ പ്രദർശിപ്പിച്ചതിന്റെ പേരിൽ തർക്കവും പ്രതിഷേധവും. തിരുവനന്തപുരം- തൊട്ടിൽപ്പാലം കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. ബസിൽ കുടുംബസമേതം സഞ്ചരിച്ച പത്തനംതിട്ട സ്വദേശിനി രശ്മി ആർ ശേഖറാണ് പ്രതിഷേധവുമായി ആദ്യമെത്തിയത്. പിന്നാലെ ബസിലെ മറ്റു ചില യാത്രക്കാരും പിന്തുണച്ചു. എന്നാൽ കുറ്റവിമുക്തനായ സാഹചര്യത്തിൽ ദിലീപ് ചിത്രം വയ്ക്കുന്നതിൽ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടവരും ബസിലുണ്ടായിരുന്നു. ബസ് യാത്ര പുറപ്പെട്ട വേളയിൽത്തന്നെ ദിലീപ് നായകനായ ‘പറക്കുംതളിക’ എന്ന സിനിമ പ്രദർശിപ്പിച്ചു. ഇതോടെ ഈ വഷളന്റെ സിനിമയാണല്ലോ പ്രദർശിപ്പിക്കുന്നതെന്ന് രശ്മിയുടെ മകൻ അഭിപ്രായപ്പെട്ടു. ഇതോടെ രശ്മി കണ്ടക്ടറോട് പറഞ്ഞ് സിനിമ ഒഴിവാക്കാനോ അല്ലെങ്കിൽ മറ്റേതെങ്കിലും സിനിമ പ്രദർശിപ്പിക്കാനോ ആവശ്യപ്പെട്ടു.

എന്നാൽ കണ്ടക്ടർ ആദ്യഘട്ടത്തിൽ ആവശ്യം നിരാകരിച്ചു. അടുത്ത സ്റ്റോപ്പായ വട്ടപ്പാറയിലേക്ക് ടിക്കറ്റ് നൽകി അവിടെ ഇറങ്ങാൻ രശ്മിയോടു ആവശ്യപ്പെടുകയും ചെയ്തു. അടൂരിലേക്കായിരുന്നു രശ്മിയ്ക്കു പോവേണ്ടിയിരുന്നത്. എന്നാൽ ബസിലുള്ള യാത്രക്കാരിൽ ഭൂരിഭാഗം പേരും ദിലീപിന്റെ ചിത്രം വേണ്ട എന്ന നിലപാട് സ്വീകരിച്ചതോടെ കണ്ടക്ടർ സിനിമ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കി.

























