മധ്യവയസ്കനെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; താമരശേരിയിൽ ആൾക്കൂട്ടമർദനം

കോഴിക്കോട്: താമരശ്ശേരിയിൽ മധ്യവയസ്കനെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. കേസിൽ ഒന്നാം പ്രതിയായ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനും സിപിഐഎം നേതാവുമായ അബ്ദുറഹിമാൻ ഉൾപ്പെടെ അഞ്ചുപേരും ഒളിവിൽ എന്ന് പോലീസ് അറിയിച്ചു. പുതുപ്പാടി വയനാടൻ കുന്ന് സ്വദേശി കുഞ്ഞിമൊയ്തീനാണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്.

അബ്ദുറഹിമാന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ അനസ് റഹ്മാൻ, ഉബൈദ്, പൊന്നൂട്ടൻ, ഷാമിൽ എന്നിവരാണ് മറ്റു പ്രതികൾ. അബ്ദുറഹ്മാന്റെ ബന്ധുവിനോട് മോശമായി പെരുമാറിയെന്ന കേസിൽ റിമാൻഡ് കഴിഞ്ഞിറങ്ങിയ കുഞ്ഞു മൊയ്തീനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.

നടുറോട്ടിൽ പട്ടാപ്പകൽ നടത്തിയ ആൾക്കൂട്ട വിചാരണയുടെയും അക്രമത്തിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.