ലിയോ പതിനാലാമൻ മാർപാപ്പ സ്ഥാനമേറ്റു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ 267-ാമത് പരമാധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പ ചുമതലയേറ്റു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ആണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്‌. പത്രോസിന്റെ കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകൾക്കു ശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രധാന ബലിവേദിയിലേക്ക് കർദിനാളുമാരുടെ അകമ്പടിയോടെ പ്രദക്ഷിണമായി മാർപാപ്പ എത്തുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. സഭയുടെ ആദ്യ മാർപാപ്പയായിരുന്ന പത്രോസിന്റെ തൊഴിലിനെ ഓർമപ്പെടുത്തി മുക്കുവന്റെ മോതിരവും ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതായിരുന്നു സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. സ്ഥാനാരോഹണച്ചടങ്ങിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നേതാക്കൾ പങ്കെടുത്തു.

‘വെറുപ്പും വിദ്വേഷവും മൂലം ലോകത്തിൽ അസ്വസ്ഥതയാണ്. സ്നേഹവും സാഹോദര്യവും പങ്കുവെങ്കാൻ സാധിക്കണം. സ്നേഹത്തോടെ,ഐക്യത്തോടെയും ജീവിക്കാൻ കഴിയണം. ഞാൻ തെരക്കെടുക്കപ്പെട്ടത് എൻ്റെ കഴിവല്ല. ഞാൻ നിങ്ങളുടെ സഹോദരനാണ്, നിങ്ങൾക്ക് സേവനം ചെയ്യാൻ വന്നവൻ’ -ലിയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു