‘തൃശൂരിൽ ഇടഞ്ഞ ആന വരുത്തിവെച്ച നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണം ’; പ്രതിഷേധവുമായി ബി ഗോപാലകൃഷ്ണനും നാട്ടുകാരും

തൃശൂർ: രണ്ട് മണിക്കൂർ നേരം തൃശ്ശൂർ ന​ഗരത്തെ പരിഭ്രാന്തിയാലാഴ്ത്തിയ ആനയെ ഒടുവിൽ തളച്ചു. കൊല്ലത്ത് നിന്നെത്തിച്ച ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് വിരണ്ടോടി ജനവാസ മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ്റെ വീടിന് സമീപമാണ് ആന ഇടഞ്ഞത്. വിഷയത്തിൽ പ്രതിഷേധവുമായി ബി ഗോപാലകൃഷ്ണനും നാട്ടുകാരും രംഗത്തെത്തി.

ആനയെ പ്രദേശത്തുനിന്ന് മാറ്റാൻ അനുവദിക്കില്ല എന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ആന വരുത്തിവെച്ച നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണം. ജില്ലാ ഭരണകൂടം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ വീടിന് മുന്നിലുള്ള നാല് ബൈക്ക് ആന തകർത്തെന്ന് അദ്ദേഹം പ്രതികരിച്ചു. എന്റെ വീട്ടിന് മുന്നിൽ ജോലി ചെയ്യുന്ന നാല് പേരുടെ ബൈക്ക് തകർത്തു. എന്റെ വീടിന്റെ മുന്നിലെ വാതിൽ പൊളിച്ചു. ആന ഇടഞ്ഞ് ഇത്ര നേരമായിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

സംഗീത എന്ന സ്ത്രീ സഞ്ചരിച്ചിരുന്ന കാറാണ് ആന നശിപ്പിച്ചത്. പല വീടുകളുടെയും മതിലും ആന തകർത്തു. ആനയെ പൂർണമായി തളച്ചെന്ന് പറയാൻ സാധിക്കില്ല. ഒരു വീടിൻറെ സമീപത്താണ് ആനയിപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്. എലിഫൻറ് സ്ക്വാഡും പൊലീസും സ്ഥലത്തുണ്ട്. സ്ഥിതിഗതികൾ ഏറെക്കുറെ നിയന്ത്രണവിധേയമാണെന്ന് തൃശ്ശൂർ മേയർ പ്രതികരിച്ചു.