പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മനോരമ ന്യൂസ് നടത്തിയ ചർച്ചക്കിടെ സംഘർഷം. ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും സിപിഎം നേതാവ് ആർഷോയും തമ്മിൽ ഏറ്റുമുട്ടി. പാലക്കാട് കോട്ട മൈതാനിയിൽ സംഘടിപ്പിച്ച ‘വോട്ടുകവല’യിൽ വച്ചാണ് ഇരുനേതാക്കളും പരസ്പരം കൊമ്പുകോർത്തത്. പിന്നാലെ സിപിഎം.-ബിജെപി പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം ഉണ്ടായി.

ചർച്ചക്കിടെ പ്രശാന്ത് ശിവനും പി.എം. ആർഷോയും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ എത്തുകയായിരുന്നു. സിപിഎം പാലക്കാട് നഗരസഭയിൽ പത്ത് സീറ്റ് നേടിയാൽ താൻ രാഷ്ട്രീയം നിർത്തുമെന്ന് പ്രശാന്ത് ശിവന്റെ വെല്ലുവിളിയാണ് ബഹളത്തിന് തുടക്കമിട്ടത്. പ്രശാന്ത് ശിവൻ മോശമായ പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ എഴുന്നേറ്റതോടെ ബിജെപി പ്രവർത്തകർ സംഘടിച്ചെത്തി. ഇതിനിടെ നേതാക്കൻമാർ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് പ്രവർത്തകരെ പിടിച്ചുമാറ്റിയത്.

























