പോസ്റ്റര്‍ നശിപ്പിച്ചതിനെച്ചൊല്ലി സംഘര്‍ഷം; തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: ആറ്റിങ്ങൽ പുളിമാത്ത് കമുകിൻകുഴിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയിയുടെ പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ആർഎസ്എസ്-ഡിവൈഎഫ്ഐ സംഘർഷം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു.ഡിവൈഎഫ്‌ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗവും കമുകിന്‍കുഴി സ്വദേശിയുമായ സുജിത്തിനാണ് വെട്ടേറ്റത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കമുകിൻകുഴി ജംഗ്ഷനിൽ പതിച്ചിരുന്ന വി.ജോയിയുടെ പോസ്റ്റർ കഴിഞ്ഞ ചൊവ്വാഴ്ച്ച പകൽ നശിപ്പിച്ചിരുന്നു. ഇതിന് പകരമായി ബുധനാഴ്ച വൈകിട്ട് 7 മണിയോടെ സുജിത്തടക്കമുള്ള ഡിവൈഎഫ്ഐ – സിപിഐഎം പ്രവർത്തകർ പോസ്റ്റർ ഒട്ടിക്കാനെത്തിയപ്പോൾ ആർഎസ്എസ് പ്രവർത്തകരുമായി തർക്കം ഉണ്ടായി.

ഇതിന്റെ തുടർച്ചയായാണ് സുജിത്തിനെ രാത്രി വീടുകയറി മാതാപിതാക്കളുടെ മുന്നിൽ വച്ച് ആക്രമിച്ചത്. വെട്ടുകത്തിയും മൺവെട്ടിയും സിമന്റ്കട്ടയും ഉപയോഗിച്ചായിരുന്നു ആക്രമണം. സുജിത്തിൻ്റെ കൈയ്ക്കാണ് വെട്ടേറ്റത്. തലയ്ക്കും ഗുരുതര പരിക്കുണ്ട്.സുജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രതീഷ്, ശശികുമാർ തുടങ്ങിയ നാലോളം പ്രാദേശിക ആർഎസ്എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആയിരുന്നു ആക്രമണമെന്ന് സുജിത്ത് പറയുന്നു.