ശബരിമല സ്വര്‍ണ്ണക്കൊള്ള; എസ്‌ഐടി സംഘം സന്നിധാനത്ത്, പ്രഭാമണ്ഡലം ഇളക്കി പരിശോധിക്കും

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പരിശോധനകള്‍ക്കായി എസ്‌ഐടി സംഘം സന്നിധാനത്ത്. മിഥുന മാസ പൂജകള്‍ക്കായി നടതുറന്ന ശേഷം എസ്‌ഐടി സംഘത്തിന്റെ പരിശോധന തുടങ്ങും. പ്രഭാമണ്ഡലവും കട്ടിളപ്പാളിയും താഴത്തെ ഭാഗവുമാണ് ഇളക്കി പരിശോധിക്കുന്നത്. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് നടപടി.

കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. പരിശോധനയില്‍ എസ്‌ഐടി സംഘം കട്ടിളപ്പാളിയുടെ താഴ്ഭാഗവും ഇളക്കി സാമ്പിള്‍ ശേഖരിക്കും. ഏപ്രിലില്‍ നടന്ന പരിശോധനയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ശ്രീകോവിലിന് മുന്നിലുള്ള പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴ്ഭാഗവും ഒഴിവാക്കിയിരുന്നു.

പ്രഭാമണ്ഡലത്തില്‍ നിന്ന് സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഈ പരിശോധന നടക്കുന്നത്. വിശ്വാസപരമായ കാര്യങ്ങളാല്‍ പ്രഭാമണ്ഡലം കൂടുതല്‍ സമയം മാറ്റിവെക്കാന്‍ സാധിക്കാത്തതിനാല്‍ അത് അഴിച്ചെടുത്ത് പരിശോധന പൂര്‍ത്തിയാക്കി നട അടക്കുന്നതിന് മുന്‍പ് തന്നെ തിരികെ പ്രതിഷ്ഠിക്കേണ്ടതുണ്ട്. പരിശോധനകള്‍ ഇന്നും നാളെയുമായി പൂര്‍ത്തിയാക്കി, എത്രയും വേഗം കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എസ്‌ഐടിയുടെ ലക്ഷ്യം.

കട്ടിളപ്പാളികള്‍ക്ക് മുകളില്‍ ശിവരൂപവും വ്യാളീ രൂപവുമടങ്ങുന്ന പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും ദ്വാരപാലക ശില്‍പ്പങ്ങളോടൊപ്പം വേര്‍ത്തിരിച്ചെടുത്തെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. മറ്റ് പാളികളോടൊപ്പം ചെന്നൈ സ്മാര്‍ട് ക്രിയേഷനില്‍ എത്തിച്ചാണ് ഈ സ്വര്‍ണവും വേര്‍തിരിച്ചതെന്നും ഇത് കണ്ടെത്തേണ്ടതുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കുന്നു. നേരത്തെ ദ്വാരപാലക ശില്പങ്ങള്‍, കട്ടിള പാളികള്‍ എന്നിവയില്‍ നിന്ന് വലിയ ഭാഗങ്ങള്‍ മുറിച്ചെടുത്ത് ജംഷദ്പൂരിലെ ലാബിലേക്ക് അയച്ചിരുന്നു.