ശബരിമല സ്വർണക്കൊള്ള; തന്ത്രിമാരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ എ പത്മകുമാറിനെ ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനെ രണ്ട് ദിവസത്തേക്ക് എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലൻസ് കോടതിയാണ് എ പത്മകുമാറിനെ കസ്റ്റഡിയിൽ വിട്ടത്. നാളെ വൈകിട്ട് 5 മണി വരെ കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. തന്ത്രിമാരുടെ മൊഴിയെടുത്തതിന് പിന്നാലെ എ പത്മകുമാറിനെ എസ്ഐടി കൂടുതൽ ചോദ്യം ചെയ്തേക്കും. ശബരിമല സ്വർണ്ണക്കൊള്ളയിൽ മറ്റൊരു പ്രധാനനീക്കത്തിലേക്ക് കൂടി കടന്നിരിക്കുകയാണ് എസ്ഐടി.

കേസുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ മൊഴി എസ്ഐടി രേഖപ്പെടുത്തി. കണ്ഠര് രാജീവര്, മോഹനര് എന്നിവരിൽ നിന്നാണ് എസ്ഐടി മൊഴി എടുത്തത്. അറ്റകുറ്റപണിക്ക് അനുമതി നൽകിയത് ഉദ്യോഗസ്ഥർ പറഞ്ഞ പ്രകാരം ആണെന്ന് തന്ത്രിമാർ വിശദീകരിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നു എന്നും തന്ത്രിമാർ മൊഴി നൽകിയിട്ടുണ്ട്.