ഷൈൻ ടോം ചാക്കോയ്ക്കെതിരായ വിൻ സിയുടെ പരാതി: ‘അമ്മ’യുടെ അന്വേഷണ സമിതി റിപ്പോർട്ട് വൈകും

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ നടി വിൻ സിയുടെ വെളിപ്പെടുത്തലിൽ താര സംഘടനയായ ‘അമ്മ’ പ്രഖ്യാപിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് വൈകും. ഷൈനിനെയും വിൻ സിയെയും കണ്ട് അന്വേഷണ സമിതി മൊഴിയെടുത്തിട്ടുണ്ട്.

സംഭവം നടന്നുവെന്ന് പറയപ്പെടുന്ന സിനിമയുടെ അണിയറ പ്രവർത്തകരെയും അന്വേഷണ സമിതി അംഗങ്ങൾ കണ്ടിരുന്നു. എന്നാൽ, സിനിമയുടെ ഇന്റേണൽ കമ്മിറ്റിയുടെ റിപ്പോർട്ട് വന്ന ശേഷം തങ്ങളുടെ അന്വേഷണ റിപ്പോർട്ട് നൽകാനാണ് അന്വേഷണ സമിതിയുടെ തീരുമാനമെന്നാണ് സൂചന. നടൻ വിനു മോഹനും നടിമാരായ അൻസിബ ഹസനും സരയൂ മോഹനും ഉൾപ്പെട്ട സമിതിയാണ് വിഷയത്തിൽ അന്വേഷണം നടത്തുന്നത്.

വിൻ സിയുടെ വെളിപ്പെടുത്തലിനു പിന്നാലെ മറ്റൊരു സംഭവത്തിൽ ഷൈൻ ടോം ചാക്കോയുടെ പേരിൽ എക്സൈസും പോലീസും കേസെടുത്തിരുന്നു. എക്സൈസ് സംഘം പരിശോധനയ്ക്കെത്തിയ നേരത്ത് ഹോട്ടലിൽനിന്ന് ഷൈൻ ഇറങ്ങിയോടുകയായിരുന്നു. കേസിൽ ജാമ്യം ലഭിച്ച ഷൈനിനെ ലഹരിമുക്ത കേന്ദ്രത്തിലേക്ക് അയച്ചിരിക്കുകയാണ്.

സിനിമയുടെ ഇന്റേണൽ കമ്മിറ്റിയിൽ പരാതി ലഭിച്ചാൽ അന്വേഷിച്ച് 90 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് ചട്ടം. ഇന്റേണൽ കമ്മിറ്റി റിപ്പോർട്ട് വരാൻ അത്രയും സമയമെടുത്താൽ അമ്മ സമിതിയുടെ റിപ്പോർട്ടും സ്വാഭാവികമായി വൈകും.