കൊച്ചി: പൊലീസ് സംഘം പരിശോധനയ്‌ക്കെത്തിയപ്പോൾ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്നും രക്ഷപ്പെട്ടത് സിനിമാ സ്റ്റൈലിലെന്ന് പൊലീസ്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രിയാണ് പൊലീസ് എറണാകുളം നോർത്തിലെ ഹോട്ടലിലെത്തുന്നത്. റിസപ്ഷനിലെത്തി നടൻ ഷൈൻ ടോം ചാക്കോ എതു മുറിയിലാണെന്ന് ഡാൻസാഫ് സംഘം ചോദിച്ചു. മൂന്നാം നിലയിലെ 314-ാം നമ്പർ മുറിയിലാണെന്ന് റിസപ്ഷനിൽ നിന്നും മറുപടിയും ലഭിച്ചു.

ഇതേത്തുടർന്ന് പൊലീസ് മൂന്നാം നിലയിലേക്ക് എത്തുന്നതിന് മുമ്പായിട്ടാണ് ഷൈൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്നും അതിസാഹസികമായി രക്ഷപ്പെടുന്നത്. മൂന്നാം നിലയിലെ മുറിയിൽ നിന്നും ജനൽ വഴി രണ്ടാം നിലയിലെ ഷീറ്റിലേക്ക് ചാടി. അവിടെ നിന്നും സ്വിമ്മിങ് പൂളിലേക്കും ചാടി. അവിടെ നിന്നും സ്റ്റെയർകേസ് വഴി പുറത്തേക്കോടി. റോഡിലെത്തി അവിടെയെത്തിയ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.


പൊലീസ് എത്തുമ്പോൾ ഷൈനിന്റെ മുറിയിൽ രണ്ടുപേർ ഉണ്ടായിരുന്നതായാണ് വിവരം. ഇതിലൊരാൾ പാലക്കാട് ജില്ലയിലെ ഒരു ബ്യൂട്ടിപാർലർ ഉടമയാണെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഓൺലൈൻ വഴിയാണ് ഷൈനിന് ലഹരിമരുന്ന് എത്തിയതെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ഷൈൻ ടോം ചാക്കോയുടെ മുറിയിൽ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡാൻസാഫ് സംഘം മിന്നൽ റെയ്ഡിനെത്തിയത്. ഷൈനിന്റെ മുറിയിൽ നടത്തിയ പരിശോധനയിൽ പൊലീസിന് ഒന്നും കണ്ടെത്താനായിട്ടില്ല. അതേസമയം, ഒളിക്കാൻ എന്തോ ഉള്ളതിനാലാണ്, ഷൈൻ ടോം ചാക്കോ മൂന്നാം നിലയിൽ നിന്നും ഇത്ര റിസ്‌ക്കെടുത്ത് രക്ഷപ്പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസ് പരിശോധനയ്‌ക്കെത്തിയ വിവരം എങ്ങനെ ഷൈൻ ടോം ചാക്കോ അറിഞ്ഞുവെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്നും ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.























