ന്യൂഡല്‍ഹി: വഖഫ് ബില്‍ ചര്‍ച്ചക്കിടെ ലോക്‌സഭയില്‍ ക്ഷുഭിതനായി സുരേഷ് ഗോപി. ബില്ലിനെ എതിർത്തുസംസാരിച്ച സിപിഎം എംപി കെ. രാധാകൃഷ്ണൻ പ്രസംഗത്തിനിടെ തൻ്റെ പേര് പരാമർശിച്ചതാണ് സുരേഷ് ഗോപിയെ ക്ഷുഭിതനാക്കിയത്. ബില്‍ വഖഫ് സ്ഥാപനങ്ങളുടെ സ്വയം ഭരണത്തിന് നേരെയുള്ള കടന്നാക്രമണമാണ്. ഭരണഘടനയുടെ ലംഘനമാണ്. ഭരണഘടന ഉറപ്പുല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കെ.രാധാകൃഷ്ണന്‍ സഭയില്‍ പറഞ്ഞു.

‘കേരള ദേവസ്വം ബോര്‍ഡിലെ ഒരംഗത്തിന്റെ പേര് ക്രിസ്ത്യന്‍ പേരുമായി സാമ്യമുള്ളതിന്റെ പേരില്‍ അവര്‍ ക്രിസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ച് വലിയ കലാപം കേരളത്തില്‍ ഉണ്ടായിയെന്ന് സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിച്ചു കൊണ്ട് കെ.രാധാകൃഷ്ണന്‍ സഭയില്‍ വ്യക്തമാക്കി. ഇതിനു മറുപടിയായി സുരേഷ് ഗോപി രംഗത്തെത്തി. രാജ്യസഭയില്‍ ബില്‍ പാസാകുന്നതോടെ വഖഫ് ഭേദഗതിക്കെതിരെ കേരളസര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയം അറബിക്കടലില്‍ പതിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അതിനായി കാത്തിരിക്കാനും സുരേഷ് ഗോപി പറഞ്ഞു.

























