വി ഡി സതീശനും രമേശ് ചെന്നിത്തലയും ഡല്‍ഹിയില്‍; ഇന്ന് നിര്‍ണായക ചര്‍ചകൾ

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ഇന്ന് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍. വി ഡി സതീശന്‍ , രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവര്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും,രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും. പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയ വി ഡി സതീശന് ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കേരള ഹൗസില്‍ സ്വീകരണം നല്‍കി. ടീം ജെന്‍സി എന്ന പേരിലായിരുന്നു സ്വീകരണം. അതേസമയം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ എംഎസ്എഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.

മധ്യപ്രദേശിലും രാജസ്ഥാനിലും കര്‍ണാടകയിലും സംഭവിച്ചത് കേരളത്തില്‍ നടക്കാതിരിക്കണമെന്നും കോണ്‍ഗ്രസ് ഇനിയെങ്കിലും ആ പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും വി ഡി സതീശനെ സ്വീകരിക്കാനെത്തിയ വിദ്യാര്‍ഥികള്‍ ട്വന്റിഫോറിനോട് പറഞ്ഞു. 12.30ന് ശേഷമാണ് വി ഡി സതീശന്‍ കേരള ഹൗസിലെത്തിയത്. എത്ര വൈകിയാലും വി ഡി സതീശനെ കണ്ടിട്ടേ പോകൂ എന്ന് ഉറപ്പിച്ച് വിദ്യാര്‍ഥികള്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുകയായിരുന്നു. പ്രദേശത്ത് സുരക്ഷയ്ക്കായി നിരവധി പൊലീസ് ഉദ്യോഗസ്ഥരും എത്തിയിരുന്നു.


അതേസമയം ഇന്ന് നടക്കുന്ന ചര്‍ച്ചകളില്‍ നേതാക്കള്‍ക്ക് ഇടയില്‍ സമവായത്തില്‍ എത്തിയാല്‍ ഉടന്‍ പ്രഖ്യാപനം നടത്താനാണ് ഹൈക്കമാന്‍ഡ് നീക്കം. നിയമസഭാ കക്ഷി യോഗത്തില്‍ എംഎല്‍എമാരുടെ പിന്തുണയേറെ ഉള്ളതാണ് കെ സി ക്യാമ്പിന്റെ പ്രതീക്ഷ. ഘടകകക്ഷികളുടെ നിലപാടും പൊതുവികാരവും തുണയാകുമെന്നാണ് വി ഡി ക്യാമ്പിന്റെ കണക്കുകൂട്ടല്‍. സീനിയോറിറ്റി പരിഗണിക്കണമെന്ന് ആവശ്യമാണ് രമേശ് ചെന്നിത്തല മുന്നോട്ടുവച്ചത്.