ഭർത്താവ് മരിച്ചതിന്റെ പേരിൽ ഭാര്യയെ ഭർതൃവീട്ടിൽ നിന്നും ഇറക്കിവിടാനാകില്ല: ഹൈക്കോടതി

കൊച്ചി: ഭർത്താവ് മരിച്ചതിന്റെ പേരിൽ ഭാര്യയെ ഭർതൃവീട്ടിൽ നിന്നും ഇറക്കിവിടാനാവില്ലെന്ന് ഹൈക്കോടതി. ഉടമസ്ഥാവകാശം ഇല്ലെങ്കിലും സ്ത്രീകൾക്ക് ഭർതൃവീട്ടിൽ താമസിക്കാം. പാലക്കാട് സ്വദേശിയായ യുവതിക്കാണ് ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചത്. 2009ൽ ഭർത്താവ് മരിച്ച ശേഷം തന്നെയും മക്കളെയും ഭർത്താവിന്റെ ബന്ധുക്കൾ ഇറക്കിവിടാൻ ശ്രമിച്ചെന്നാരോപിച്ചാണ് യുവതി പാലക്കാട് സെഷൻസ് കോടതിയെ സമീപിച്ചത്. ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ യുവതിയെ കോടതി അനുവദിച്ചു. പാർപ്പിടത്തിന്റെയും സുരക്ഷയുടെയും പ്രാധാന്യം സ്ത്രീകളുടെ അന്തസ്സിന്റെ അടിസ്ഥാനപരമായ കാര്യമാണെന്ന് കോടതി വിലയിരുത്തി.

വീടിന്റെ ഉടമസ്ഥത ആരുടെ പേരിലെന്നത് കണക്കിലെടുക്കാതെ ഭർതൃവീട്ടിൽ താമസിക്കാൻ നിയമം അനുവദിക്കുന്നുണ്ടെന്നും ജസ്റ്റിസ് എം.ബി.സ്‌നേഹലത പറഞ്ഞു. 2009ലാണ് ഹർജിക്കാരിയായ യുവതിയുടെ ഭർത്താവ് മരിച്ചത്. ഇതിന് ശേഷവും യുവതിയും കുട്ടികളും ഭർത്താവിന്റെ വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. എന്നാൽ യുവതിയോട് സ്വന്തം വീട്ടിൽ നിന്ന് ഭാഗം കിട്ടിയ സ്വത്തുപയോഗിച്ച് ജീവിക്കാനും ഈ വീട്ടിൽ നിന്ന് മാറാനും ഭർത്താവിന്റെ ബന്ധുക്കൾ നിർബന്ധിച്ചു. തന്നെ ഇറക്കി വിടാൻ ശ്രമിച്ചപ്പോൾ യുവതി പാലക്കാട് സെഷൻസ് കോടതിയെ സമീപിച്ചു. കോടതി യുവതിക്ക് അനുകൂലമായാണ് വിധിച്ചത്. പിന്നീട് ബന്ധുക്കൾ ഇതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി പുറത്തുവന്നിരിക്കുന്നത്.