മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. എംഡിഎംഎ കലർത്തിയ പതിനഞ്ചു കിലോ കേക്കും ക്രീം ബിസ്‌കറ്റും ചോക്ലേറ്റും കസ്റ്റംസ് പിടികൂടി. 35 കിലോ ഹൈബ്രിഡ് കഞ്ചാവും പിടികൂടിയിട്ടുണ്ട്. ലഹരി കടത്താൻ ശ്രമിച്ച മൂന്ന് സ്ത്രീകളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

ചെന്നൈ സ്വദേശി റാബിയത്ത് സൈദു സൈനുദ്ദീൻ, കോയമ്പത്തൂർ സ്വദേശി കവിത, തൃശൂർ സ്വദേശിനി സിമി ബാലകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഇവർ ബാങ്കോക്കിൽ നിന്ന് എയർ ഏഷ്യയുടെ വിമാനത്തിൽ കരിപ്പൂരിലെത്തിയത്. ലഗേജ് ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹൈബ്രിഡ് കഞ്ചാവ്.


പിടിച്ചെടുത്ത രാസലഹരിക്ക് കോടികൾ മൂല്യം വരുന്നതാണെന്ന് കസ്റ്റംസ് ഓഫീസർമാർ അറിയിച്ചു. പ്രതികളെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തിങ്കളാഴ്ച കരിപ്പൂർ എയർപോർട്ടിൽ നിന്നും പതിനാല് കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു.























