രോഗികളെ ജീവനോടെ കുഴിച്ചുമൂടി ഇസ്രയേല്‍ സേന; കൊടുംക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്

ഗാസ്സയില്‍ രോഗികളെ ജീവനോടെ കുഴിച്ചുമൂടി ഇസ്രയേല്‍ സേന. വടക്കന്‍ ഗസ്സയിലെ ആശുപത്രിയായ കമാല്‍ അദ്വാനിലാണ് ആക്രമണമുണ്ടായത്. കമാല്‍ അദ്വാന്‍ ആശുപത്രിയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ അടിയന്തര അന്വേഷണത്തിന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം ഉത്തരവിട്ടു.

ഒക്ടോബര്‍ 7 ന് ഇസ്രയേല്‍ സൈനിക ആക്രമണം തുടങ്ങിയതിന് ശേഷം ഗസ്സയ്ക്കുള്ളില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന 11 ആശുപത്രികളില്‍ ഒന്നാണ് കമാല്‍ അദ്വാന്‍. ആശുപത്രിക്ക് സമീപം കുടിയൊഴിപ്പിക്കപ്പെട്ട പലസ്തീനികളെ പാര്‍പ്പിക്കുന്ന കൂടാരങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ ഇസ്രയേല്‍ സേന ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ബുള്‍ഡോസര്‍ ഉപയോഗിച്ച് സൈന്യം രോഗികളെ ജീവനോടെ മണ്ണില്‍ കുഴിച്ചുമൂടുകയായിരുന്നെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

കമാല്‍ അദ്വാന്‍ ആശുപത്രിക്ക് മുന്‍പില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ കുഴിച്ചുമൂടിയ രോഗികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മിഡിയയില്‍ പ്രചരിക്കുന്നുണ്ട്. 20ഓളം പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. നിലവില്‍ 12 നവജാത ശിശുക്കള്‍ വെള്ളവും ഭക്ഷണവുമില്ലാതെ ആശുപത്രിയിലെ ഇന്‍കുബേറ്ററില്‍ കഴിയുകയാണ്.