നീലഗിരിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു :8 പേർ മരിച്ചു

നീലഗിരി: നീലഗിരിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. നീലഗിരിയെ രാത്രി നടുക്കിയ അപകടത്തിൽ ഏറ്റവും ഒടുവിലെ വിവരപ്രകാരം 8 പേർ മരിച്ചെന്നാണ് വിവരം. 54 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. നീലഗിരിയിലെ കുന്നൂർ – മേട്ടുപാളയം റൂട്ടിൽ വച്ചായിരുന്നു ബസ് അപകടത്തിൽപ്പെട്ടത്. ബസ് 50 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് മറിഞ്ഞത്. അപകടത്തിൽപ്പെട്ട 20 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. സ്ഥലത്ത് രക്ഷ പ്രവർത്തനം തുടരുകയാണ്. തെങ്കാശിയിൽ നിന്ന് പോയ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്. മരിച്ചവരിൽ 3 സ്ത്രീകളും ഒരു 15 വയസ്സുകാരനുമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.അതിനിടെ നീലഗിരി കൂന്നൂർ ബസ് അപകടത്തിൽ അനുശോചനം അറിയിച്ച് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തി. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള അടിയന്തര ധനസഹായവും മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നിസാര പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്നാണ് എം കെ സ്റ്റാലിൻ വ്യക്തമാക്കിയത്.