കോഴിക്കോട് നിപ ഭീതി ഒഴിയുന്നു: വെന്റിലേറ്ററിലായിരുന്ന 9 വയസുകാരനടക്കം 4 പേരും രോഗമുക്തി നേടി

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് ഒൻപത് വയസുകാരൻ ഉൾപ്പെടെയുള്ള നാല് പേരും രോഗമുക്തി നേടി. നാല് പേരും ഡബിൾ നെഗറ്റീവ് ആയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. നെഗറ്റീവായ നാല് രോഗികളെയും മിംസ് ആശുപത്രിയില്‍ നിന്നും ഡിസ്ചാർജ് ചെയ്തു.

ആദ്യം നിപ ബാധിച്ച്‌ മരിച്ചയാളുടെ ഒമ്പത് വയസുള്ള മകനും ഭാര്യാസഹോദരനുമടക്കമുള്ളവരാണ് രോഗമുക്തരായത്. 9 വയസുള്ള കുട്ടി 6 ദിവസം വെന്റിലേറ്ററിലായിരുന്നു. കുട്ടിയുടെ ജീവൻ രക്ഷിക്കാനായത് വലിയ നേട്ടമാണെന്ന് മിംസ് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ലോകത്ത് ആദ്യമായാണ് വെന്റിലേറ്ററിൽ ഇത്രയും ദിവസം കിടന്ന നിപ രോഗി രക്ഷപെടുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. രണ്ട് രോഗികളുടെയും ഇതുവരെയുള്ള ചികിത്സ ചെലവ് ആശുപത്രി ഏറ്റെടുത്തതായും അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജില്ലയിൽ നിപ നിയന്ത്രണ വിധേയമായതോടെ കണ്ടെയിൻമെന്‍റ്റ് സോണുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധികള്‍ പിൻവലിച്ച് തുറന്നു. അതേസമയം നിപ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന 216 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കി.