രാഹുൽ മാങ്കൂട്ടത്തിലിനെതിരെ 13 പരാതികൾ; ഗർഭച്ഛിദ്ര ആരോപണം അന്വേഷിക്കും

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ലഭിച്ച 13 പരാതികളും മൂന്നാം കക്ഷികളുടേതെന്ന് റിപ്പോർട്ട്. പരാതികളിൽ ഭൂരിഭാഗവും ഇ മെയിൽ വഴിയാണ് പൊലീസിന് മുന്നിലെത്തിയിരിക്കുന്നത്. ഒന്നോ രണ്ടോ പരാതികൾ മാത്രമാണ് നേരിട്ട് സമർപ്പിക്കപ്പട്ടിരിക്കുന്നത്. മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിൽ ആണ് മിക്കപരാതികളും സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ വെളിപ്പെടുത്തലുകളിൽ യുവതികളുടെ മൊഴി രേഖപ്പെടുത്താൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.

രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഗർഭച്ഛിദ്ര പരാതി ഉന്നയിച്ച യുവതിയിൽ നിന്നും വിവരം ശേഖരിച്ച് തുടർ നടപടിയിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഗർഭച്ഛിദ്ര ആരോപണം ഉന്നയിച്ച യുവതി ഇതുവരെ പരാതി നൽകിയിട്ടില്ല. എന്നാൽ ഇവർ മൊഴി നൽകുമെന്നാണ് പ്രത്യേക അന്വേഷണ സംഘം കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർ നടപടികൾ.

രാഹുൽ മോശമായി പെരുമാറിയെന്ന റിനി ജോർജ്, അവന്തിക, ഹണി ഭാസ്‌കർ എന്നിവരുടെ മൊഴിയും വരും ദിവസങ്ങളിൽ രേഖപ്പടുത്തും. നിലവിൽ സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ഉൾപ്പെടെ ചുമത്തിയാണ് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എൽ. ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.