കൊച്ചി ബാറിലെ വെടിവെപ്പ്: മൂന്നുപേര്‍ പിടിയില്‍

കൊച്ചി: കലൂര്‍ കത്രിക്കടവിലെ ബാറിലെ ജീവനക്കാരെ വെടിവെച്ച ശേഷം കടന്നുകളഞ്ഞ പ്രതികളില്‍ മൂന്നുപേര്‍ പിടിയില്‍. ഇടപ്പള്ളി സ്വദേശി വിജോ ജോസ്, ആലുവ സ്വദേശി ഷമീര്‍, കളമശേരി സ്വദേശി ദില്‍ഷണ്‍ എന്നിവരാണ് പിടിയിലായത്. പ്രതികളെ പിന്നീട് എറണാകുളം ടൗണ്‍ നോര്‍ത്ത് സ്‌റ്റേഷനില്‍ എത്തിച്ചു. മുഖ്യപ്രതി വിനീതിനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരുന്നത്. മുമ്പ് ക്വട്ടേഷന്‍,ലഹരി മാഫിയ കേസുകളില്‍ പോലീസ് പിടിയിലായിട്ടുള്ളവരാണ് പ്രതികള്‍.

തിങ്കളാഴ്ച പുലര്‍ച്ചെ 12 മണിയോടെ ബാറിലെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബാര്‍ അടച്ചതിന് ശേഷവും മദ്യം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം. തുടര്‍ന്ന് മാനേജര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തുകയും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. മാനേജറെ അക്രമിച്ച സംഘത്തിനെ തടയാനെത്തിയപ്പോഴായിരുന്നു ജീവനക്കാര്‍ക്ക് വെടിയേറ്റത്.

ബാറിലെ ജീവനക്കാരായ സുജിന്‍ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ബാറിലെ മാനേജര്‍ക്ക് ക്രൂരമായി മര്‍ദനമേല്‍ക്കുകയും ചെയ്തു. ഒരാളുടെ വയറിലേക്ക് രണ്ട് തവണ വെടിയുതിര്‍ത്തു. മറ്റൊരു ജീവനക്കാരന്റെ തുടയിലാണ് വെടിയേറ്റത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.