തൃശൂരിലേത് പ്രജാ ദൈവങ്ങള്‍, ഈശ്വരന്മാർക്കും ലൂർദ് മാതാവിനും പ്രണാമം: സുരേഷ് ​ഗോപി

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയത്തോടടുക്കുമ്പേള്‍ പ്രതികരണവുമായി സുരേഷ് ​ഗോപി. തൃശൂര്‍ സമ്മാനിച്ച ഈശ്വരന്മാർക്കും ലൂർദ് മാതാവിനും പ്രണാമം. വ്യക്തിമപരമായി വലിയ ദ്രോഹങ്ങളാണ് എനിക്ക് നേരെ ഉയർത്തിവിട്ടത്. അതിനെതിരെ നീന്തുകയായിരുന്നു. പക്ഷെ തൃശിലെ ജനങ്ങൾ സത്യം തിരിച്ചറിഞ്ഞു.തൃശൂരിലേത് പ്രജാ ദൈവങ്ങള്‍. തൃശൂരിലെ ജനങ്ങളെ വക്രവഴിക്ക് തിരിച്ചുവിടാൻ ശ്രമിച്ചതിനെ ദൈവങ്ങൾ അവരുടെ മനസ് ശുദ്ധിയാക്കി എന്നെ വിജയിപ്പിച്ചു. എന്റെ കുടുംബത്തിന് കിട്ടുന്ന വലിയ അനുഗ്രഹമാണിതെന്നും സുരേഷ് ഗോപി പറഞ്ഞു.

ഞാൻ തൃശൂരിലെ യഥാർത്ഥ മതേതര ദൈവങ്ങളെ വണങ്ങുകയാണ്. മറ്റ് ജില്ലകളിലെ ജനങ്ങൾ എനിക്കുവേണ്ടി തൃശൂരിൽ ഇറങ്ങി പ്രവർത്തിച്ചു. നരേന്ദ്രമോദി രാഷ്ട്രീയ ദൈവം. കേരളത്തിന്റെ എംപിയായി പ്രവർത്തിക്കുമെന്നും കേരളത്തിന്റെ വികസനമാണ് ലക്ഷ്യമാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. മധുരം വിളമ്പിയാണ് സുരേഷ് ​ഗോപിയുടെ കുടംബം വിജയം ആഘോഷിച്ചത്.

തൃശൂരില്‍ വിജയമുറപ്പിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ ലീഡ് 70000 കടന്നു. 72763 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. ഇതുവരെ 380655വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാര്‍ ആണ് പിന്നില്‍. 309519 വോട്ടുകളാണ് സുനില്‍ കുമാര്‍ ഇതുവരെ നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ 299675 വോട്ടുകളാണ് ഇതുവരെ നേടിയത്.

സുരേഷ്‌ഗോപിയുടെ വീട്ടിലും ആഘോഷം നടന്നു. വീടിന് പുറത്തേക്ക് വന്ന സുരേഷ് ഗോപിക്ക് ഭാര്യ രാധിക മധുരം നല്‍കി. തുടര്‍ന്ന് വീട്ടിലെത്തിയവര്‍ക്കെല്ലാം പായസവും ബോളിയും വിതരണം ചെയ്താണ് വിജയം ആഘോഷിച്ചത്. സന്തോഷം പങ്കിടുന്നതിനായി വീടിന് പുറത്തേക്ക് വന്ന സുരേഷ് ഗോപി പിന്നീട് പ്രതികരിക്കാമെന്നാണ് പറഞ്ഞത്. തൃശൂരിലേക്ക് പോകാനുള്ള ഒരുക്കത്തിലാണെന്നും അവിടെ എത്തിയശേഷം പ്രതികരിക്കാമെന്നുമാണ് വ്യക്തമാക്കിയത്. തൃശൂരിലെത്തിയശേഷം സുരേഷ് ഗോപി മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.

നടൻ കൃഷ്ണകുമാറും ഭാര്യയും സുരേഷ് ഗോപിയുടെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു. കൊല്ലത്തെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും കേരളത്തില്‍ താമര വിരിയില്ല, വിരിയില്ല എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ ഇന്ത്യയൊന്നാകെ തൃശൂരിലേക്ക് നോക്കുകയാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.