രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ യുവതിയെ അപമാനിച്ച കേസ്; സന്ദീപ് വാരിയർ പ്രതി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാരിയറും പ്രതി. പത്തനംതിട്ട മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത പുളിക്കൻ, സുപ്രീംകോടതി അഭിഭാഷക ദീപാ ജോസഫ് എന്നിവർ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തത്. രാഹുൽ ഈശ്വറിനെതിരെ നേരത്തെ കേസെടുത്തിയിരുന്നു. രാഹുൽ പൊലീസ് കസ്റ്റഡിയിലാണ്.

രഞ്ജിത പുളിക്കലാണ് ഒന്നാം പ്രതി. ദീപ ജോസഫ് രണ്ടാം പ്രതിയാണ്. സന്ദീപ് വാരിയർ നാലാം പ്രതിയും രാഹുൽ ഈശ്വർ അഞ്ചാം പ്രതിയുമാണ്. പരാതിക്കാരിയെ സമൂഹത്തിനു മുന്നിൽ വെളിപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുകയോ പോസ്റ്റിടുകയോ ചെയ്തിട്ടില്ലെന്ന് സന്ദീപ് വാരിയർ പ്രതികരിച്ചു. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ആദ്യം ഇരയുടെ പേര് വെളിപ്പെടുത്തിയത് ഡിവൈഎഫ്ഐ ആണ്. ഡിവൈഎഫ്ഐ നേതാവ് മൈക്കുകെട്ടി പ്രസംഗിച്ചു. എന്നിട്ടും കേസെടുത്തില്ലെന്നും സന്ദീപ് വാരിയർ പറഞ്ഞു. പരാതിക്കാരിയായ യുവതിക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ കൂടുതൽ നടപടികളുണ്ടാകുമെന്ന് എഡിജിപി എസ്.ശ്രീജിത്ത് പറഞ്ഞു.