വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമിച്ച ടൗൺഷിപ്പ് സന്ദർശിച്ച് നടൻ മമ്മൂട്ടി. ഭക്ഷണം, വസ്ത്രം, പാർപ്പിടം ഇവയാണ് നമ്മുക്ക് ആവശ്യമുള്ളത്. ഒരു നാട്ടിലെ ജനങ്ങൾ നിരാശ്രയവർക്ക് വേണ്ടി സംഭാവന ചെയ്ത് ഇത് മൂന്നും നേടിക്കൊടുക്കുന്നത് അപൂർവമാണ്. ഇത് നമ്മുടെ ജനങ്ങളുടെ മനസാണെന്ന് മമ്മൂട്ടി പറഞ്ഞു.

ജനങ്ങളിൽ നിന്ന് പിരിച്ച കാശാണല്ലോ സർക്കാർ കൊടുക്കുന്നതെന്ന് അദേഹം പറഞ്ഞു. ഇത് നമ്മൾ കൊടുത്തതാണ്. കേരളത്തിന്റെ സാമൂഹ്യമൂലധനമാണ് ഈ കാണുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. മറ്റുള്ളവരോട് അനുതാപവും സഹതാവും ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണെന്ന് മമ്മൂട്ടി പറഞ്ഞു.


സംസ്ഥാന സർക്കാർ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ പണിതുയർത്തിയ മാതൃകാ ടൗൺഷിപ്പിന്റെ ഉദ്ഘാടനം പൂർത്തിയായിരുന്നു. 178 കുടുംബങ്ങൾക്കാണ് വീടുകളുടെ താക്കോൽ കൈമാറിയത്. വീടുകളോടൊപ്പം പൊതുസൗകര്യങ്ങളായ കമ്മ്യൂണിറ്റി ഹാൾ, ഡിസാസ്റ്റർ ഷെൽറ്റർ, ഫുട്ബോൾ ഗ്രൗണ്ട്, ഡിസാസ്റ്റർ മെമ്മോറിയൽ, കടമുറികൾ, മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി, തടയണയും ജലാശയവും, പത്ത് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ, ഭൂഗർഭ വൈദ്യുത വിതരണ ശൃംഖല, വെള്ളം ഒഴുക്കുന്നതിന് ഡ്രെയിനേജ് സംവിധാനം, 9.5 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള വാട്ടർ ടാങ്ക്, ഒരോ വീട്ടിലും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായി 2 കെ വി കപ്പാസിറ്റിയുള്ള സോളാർ പവർപ്ലാന്റ് എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.























