തിരുവനന്തപുരം: മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആർടിസി താൽക്കാലിക ഡ്രൈവറായിരുന്ന യദുവിന് നിയമനം. നിയമസഭയിലെ താൽക്കാലിക ഡ്രൈവറായാണ് നിയമിച്ചത്. ജോലിയിലേക്ക് തിരിച്ചെടുക്കണമെന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ യദു രംഗത്തെത്തിയിരുന്നു. അന്നത്തെ ഗതാഗതമന്ത്രിക്ക് ഉൾപ്പെടെ കത്ത് നൽകിയിരുന്നു. മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നും കാറിനെ ഇടിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് നടുറോഡിൽ തർക്കമുണ്ടാവുകയായിരുന്നു.

പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ അപകടകരമായി ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ആര്യ രാജേന്ദ്രന്റെ പരാതിയിൽ യദുവിനെതിരെ കേസെടുത്തിരുന്നു. നേരത്തെ യദു പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ ആദ്യം പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് കോടതിയെ സമീപിച്ചതോടെയാണ് മേയർക്കും ഭർത്താവിനുമെതിരെ കേസെടുത്തത്.

























