കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: നാദാപുരം കുമ്മങ്കോട് സ്വദേശിയായ ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരികരിച്ചു. രോഗം ഭേദമായ കുട്ടി ആശുപത്രി വിടുകയും ചെയ്തു. മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഷിഗെല്ല ലക്ഷണങ്ങള്‍ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാവൂരില്‍ മരിച്ച അമ്പത്തിനാലുകാരിക്കും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഷിഗെല്ല രോഗവും മരണവും റിപ്പോര്‍ട്ട് ചെയ്യുന്നത് കോഴിക്കോടാണ്. ജൂണില്‍ മാത്രം നാല്‍പതിലേറെ കേസുകള്‍ കോഴിക്കോട് സ്ഥിരീകരിച്ചു.

ഷിഗെല്ല ബാക്ടീരിയ മൂലമാണ് ഷിഗല്ലോസിസ് എന്ന അണുബാധ കുടലിനുണ്ടാകുന്നത്. വയറിളക്കമാണ് പ്രധാന രോഗലക്ഷണം. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാകും. മലിനജലത്തിലൂടെയും വൃത്തിയില്ലാത്തതും കേടായതുമായ ഭക്ഷണത്തിലൂടെയും രോഗം പകരാം. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും രോഗം പകരാം. രോഗം ഗുരുതരമാകുന്നത് മരണ കാരണമാകാം.