കൊല്ലം: രാത്രി ജോലികഴിഞ്ഞ് മടങ്ങിയ അമ്മയേയും മകളേയും ആക്രമിച്ച രണ്ട് പേർ പിടിയിൽ. സ്ഥിരം കുറ്റവാളികളായ ചിതറ മാങ്കോട് സ്വദേശികളായ അനീഷ് അനീഷിന്റെ സുഹൃത്ത് വിഷ്ണു എന്നിവരാണ് ചിതറ പോലീസിന്റെ പിടിയിലായത്. വിഷ്ണു ചിതറ കടക്കൽ സ്റ്റേഷനുകളിലായി ആറ്ക്രിമിനൽകേസുകളിലും അനീഷ് രണ്ടു കേസുകളിലും പ്രതിയാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ജോലി കഴിഞ്ഞു സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമ്മയെയും മകളെയും വിജനമായ റോഡിൽ തടഞ്ഞു നിർത്തി പ്രതികൾ മർദ്ദിക്കുകയും കടന്നു പിടിക്കുകയും ചെയ്തത്.

മദ്യലഹരിയിലെത്തിയായിരുന്നു പ്രതികളുടെ പരാക്രമം. അമ്മയും മകളും ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ അമ്മയെ കടന്നു പിടിച്ച് വസ്ത്രം വലിച്ചു കീറുകയും ചെയ്തതായും മൊഴിയിൽ പറയുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടി എത്തിയതോടെ പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞു. നാട്ടുകാർ ചിതറ പോലീസിൽ വിവരമറിയിച്ചതോടെ ചിതറ പോലീസെത്തി അന്വേഷണം നടത്തി. തുടർന്ന് അമ്മയുടെ പരാതിയിൽ കേസെടുത്ത പോലീസ് സംഭവസ്ഥലത്ത് നിന്ന് പ്രതികളെ പിടികൂടി. പരിക്കേറ്റ അമ്മയും മകളും കടക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി ചിതറ പോലീസ് പ്രതികൾക്കെതിരെ കേസെടുത്തു.അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

























