തിരുവനന്തപുരം: ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വർക്കല സ്വദേശിനി ആരതിയെ (26) ആണ് ആറ്റുകാൽ ചിറമുക്ക് കഞ്ഞിപ്പുരയിലെ വാടകവീട്ടിൽ വെള്ളിയാഴ്ച വൈകിട്ട് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭരതന്നൂർ സ്വദേശിയായ ഭർത്താവ് അതുൽ ശ്രീകുമാറിന്റെ ക്രൂരപീഡനത്തിൽ മനംനൊന്താണ് ആരതിയുടെ മരണമെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു. ഒന്നര വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. അതുൽ ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി വെള്ളിയാഴ്ച ആരതി അമ്മയ്ക്ക് വാട്‌സ്ആപ്പിൽ ചിത്രങ്ങൾ അയച്ചിരുന്നു. മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെടുത്തു. ആരതിയുടെ അമ്മ ജിനുവിന്റെ പരാതിയിൽ ഗാർഹിക പീഡനവും ആത്മഹത്യാ പ്രേരണാക്കുറ്റവുമാണ് അതുലിനെതിരെ ചുമത്തിയത്.

സ്ത്രീധനമായി ലഭിച്ച സ്വർണം വിൽക്കുന്നതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയും വഴക്കുണ്ടായി. വെള്ളിയാഴ്ച മകളെ ഫോണിൽ വിളിച്ച് കിട്ടുന്നില്ലെന്ന് അമ്മ ജിനു അറിയിച്ചതോടെ വൈകിട്ടോടെ അതുൽ വീട്ടിലെത്തി വാതിൽ തകർത്ത് അകത്തു കടന്നപ്പോൾ ആരതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് വീട്ടിലുണ്ടായിരുന്ന സമയത്താണ് ആരതി ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.






















